അൽ-വഹിയു 18  

ബാബീലിന്റെ പതനം

18 1ഇതിനു ശേഷം ജന്നത്തില്‍ നിന്നു വേറൊരു മലക്ക് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവനു വലിയ അധികാരം ഉണ്ടായിരുന്നു. അവന്റെ തേജസ്‌സുകൊണ്ടു ഭൂമി പ്രകാശിച്ചു. 2അവന്‍ ശക്തമായ സ്വരത്തില്‍ വിളിച്ചുപറഞ്ഞു: വീണു! മഹാബാബീൽ വീണു! അവള്‍ ശൈത്താൻമാരുടെ വാസസ്ഥലവും എല്ലാ ബദ്റൂഹകളുടെയും സങ്കേതവും അശുദ്ധവും ബീഭത്‌സവുമായ സകല പക്ഷികളുടെയും താവളവുമായി. 3എന്തെന്നാല്‍, സകല ജനതകളും അവളുടെ ഭോഗാസക്തിയുടെ മാദകമായ വീഞ്ഞു പാനം ചെയ്തു. ഭൂമിയിലെ രാജാക്കന്‍മാര്‍ അവളുമായി വ്യഭിചാരംചെയ്തു. അവളുടെ സുഖഭോഗവസ്തുക്കള്‍ വഴി വ്യാപാരികള്‍ ധനികരായി.

4ജന്നത്തില്‍ നിന്നു വേറൊരു സ്വരം ഞാന്‍ കേട്ടു: എന്റെ ജനമേ, അവളില്‍ നിന്ന് ഓടിയകലുവിന്‍. അല്ലെങ്കില്‍ അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകും. അവളുടെമേല്‍ പതിച്ച മഹാമാരികള്‍ നിങ്ങളെയും പിടികൂടും. 5അവളുടെ പാപങ്ങള്‍ ആകാശത്തോളം കൂമ്പാരം കൂടിയിരിക്കുന്നു. അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അവളുടെ അതിക്രമങ്ങള്‍ ഓര്‍മിക്കുകയും ചെയ്തിരിക്കുന്നു. 6അവള്‍ കൊടുത്തതു പോലെതന്നെ അവള്‍ക്കും തിരികെ കൊടുക്കുവിന്‍. അവളുടെ പ്രവൃത്തികള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കുവിന്‍. അവള്‍ കലര്‍ത്തിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലര്‍ത്തിക്കൊടുക്കുവിന്‍. 7അവള്‍ തന്നെത്തന്നെ എത്രത്തോളം മഹത്വപ്പെടുത്തുകയും സുഖഭോഗങ്ങള്‍ അനുഭവിക്കുകയും ചെയ്തുവോ അത്രത്തോളം പീഡനവും ദുഃഖവും അവള്‍ക്കു നല്‍കുവിന്‍. എന്തെന്നാല്‍, അവള്‍ ഹൃദയത്തില്‍ പറയുന്നു: ഞാന്‍ രാജ്ഞിയായി വാഴുന്നു. ഞാന്‍ വിധവയല്ല. എനിക്കൊരിക്കലും വിലപിക്കേണ്ടിവരുകയില്ല. 8തന്‍മൂലം ഒറ്റദിവസം കൊണ്ട് അവളുടെമേല്‍ മഹാമാരികള്‍ വരും- മരണവും വിലാപവും ക്ഷാമവും. അഗ്‌നിയില്‍ അവള്‍ ദഹിപ്പിക്കപ്പെടും. അവളെ വിധിക്കുന്ന മഅബൂദായ റബ്ബുൽ ആലമീൻ ശക്തനാണ്.

ജനങ്ങള്‍ ബാബീലിനെക്കുറിച്ചു വിലപിക്കുന്നു.

9അവളോടൊത്തു വ്യഭിചാരം ചെയ്യുകയും ഭോഗജീവിതം നയിക്കുകയും ചെയ്ത ഭൂമിയിലെ രാജാക്കന്‍മാര്‍ അവള്‍ കത്തിയെരിയുന്ന പുക കാണുമ്പോള്‍ അവളെക്കുറിച്ചു കരയുകയും അലമുറയിടുകയും ചെയ്യും. 10അവളുടെ പീഡകളെക്കുറിച്ചുള്ള ഭയം നിമിത്തം, അകലെ നിന്നുകൊണ്ട് അവര്‍ പറയും: കഷ്ടം, കഷ്ടം മഹാനഗരമേ! സുശക്ത നഗരമായ ബാബീലേ, ഒരു വിനാഴികകൊണ്ടു നിന്റെ വിധി വന്നുകഴി ഞ്ഞല്ലോ!

11ഭൂമിയിലെ വ്യാപാരികള്‍ അവളെക്കുറിച്ചു കരയുകയും ദുഃഖിക്കുകയും ചെയ്യുന്നു. അവരുടെ കച്ചവട സാധനങ്ങള്‍ ആരും വാങ്ങുന്നില്ല. 12കച്ചവട സാധനങ്ങള്‍ ഇവയാണ്-സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, മുത്തുകള്‍, മൃദുല വസ്ത്രം, ധൂമ്ര വസ്ത്രം, രക്താംബരം, പട്ട്, സുഗന്ധമുള്ള പലതരം തടികള്‍, ദന്ത നിര്‍മിതമായ വസ്തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, വെണ്ണക്കല്ല് എന്നിവയില്‍ തീര്‍ത്ത പലതരം വസ്തുക്കള്‍, 13കറുവാപ്പട്ട, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, മീറാ, കുന്തിരിക്കം, വീഞ്ഞ്, എണ്ണ, നേരിയ മാവ്, ഗോതമ്പ്, കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, രഥങ്ങള്‍, അടിമകള്‍, അടിമകളല്ലാത്ത മനുഷ്യര്‍. 14നിന്റെ ആത്മാവു കൊതിച്ച കനി നിന്നില്‍നിന്ന് അകന്നുപോയി. ആഡംബരവും ശോഭയുമെല്ലാം നിനക്കു നഷ്ടപ്പെട്ടു. അവയൊന്നും ഇനി ഒരിക്കലും നീ കാണുകയില്ല.

15അവള്‍ നിമിത്തം ധനികരായിത്തീര്‍ന്ന ഈ വ്യാപാരികള്‍ അവളുടെ പീഡകളെക്കുറിച്ചുള്ള ഭയത്താല്‍ അകലെനിന്നു കരയുകയും വിലപിക്കുകയും ചെയ്യും. 16മൃദുല വസ്ത്രവും ധൂമ്ര വസ്ത്രവും രക്താംബരവും ധരിച്ചതും സ്വര്‍ണവും രത്‌നങ്ങളും മുത്തും കൊണ്ടു അലങ്കരിക്കപ്പെട്ടതുമായ മഹാനഗരമേ, കഷ്ടം! കഷ്ടം! 17എന്തെന്നാല്‍, ഒരു മണിക്കൂര്‍നേരം കൊണ്ട് നിന്റെ ധനമത്രയും ശൂന്യമാക്കപ്പെട്ടു. സകല കപ്പിത്താന്‍മാരും കപ്പല്‍യാത്രക്കാരും നാവികരും കടല്‍ വ്യാപാരികളും അകലെ മാറിനിന്നു. 18അവളുടെ ചിതാധൂമം കണ്ട് അവര്‍ വിളിച്ചു പറഞ്ഞു: ഈ മഹാനഗരത്തിനു സദൃശമായി വേറെഎന്തുണ്ട്?

19അവര്‍ തങ്ങളുടെ തലയില്‍ പൊടി വിതറുകയും കരഞ്ഞും വിലപിച്ചും കൊണ്ടു വിളിച്ചുപറയുകയും ചെയ്തു: മഹാനഗരമേ! കഷ്ടം! കഷ്ടം! കടലില്‍ കപ്പലുകളുള്ളവരെല്ലാം നീ മൂലം സമ്പന്നരായി. പക്‌ഷേ, ഒറ്റ മണിക്കൂര്‍കൊണ്ടു നീ നശിപ്പിക്കപ്പെട്ടു. 20അല്ലയോ ജന്നത്ത്, വിശുദ്ധരേ, റസൂലുമാരേ, പ്രവാചകന്‍മാരേ അവളുടെ നാശത്തില്‍ ആഹ്ലാദിക്കുവിന്‍, അള്ളാഹു സുബുഹാന തഅലാ നിങ്ങള്‍ക്കുവേണ്ടി അവള്‍ക്കെതിരേ വിധി പ്രസ്താവിച്ചുകഴിഞ്ഞു. 21അനന്തരം, ശക്തനായ ഒരു മലക്ക് വലിയ തിരികല്ലു പോലുള്ള ഒരു കല്ലെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബീൽ മഹാനഗരവും ഇതു പോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവള്‍ കാണപ്പെടുകയില്ല. 22വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും കാഹളം വിളിക്കുന്നവരുടെയും ശബ്ദം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയില്ല. കരകൗശല വിദഗ്ധരാരും നിന്നില്‍ ഇനിമേല്‍ കാണപ്പെടുകയില്ല. തിരികല്ലിന്റെ സ്വരം നിന്നില്‍ നിന്ന് ഉയരുകയില്ല. 23ഒരു ദീപവും ഇനിയൊരിക്കലും നിന്നില്‍ പ്രകാശിക്കുകയില്ല. വധൂവരന്‍മാരുടെ സ്വരം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയുമില്ല. നിന്റെ വ്യാപാരികള്‍ ഭൂമിയിലെ ഉന്നതന്‍മാരായിരുന്നു. നിന്റെ ആഭിചാരം കൊണ്ട് സകല ജനതകളെയും നീ വഞ്ചിക്കുകയും ചെയ്തു. 24അബിയാ നബികളുടെയും വിശുദ്ധരുടെയും ഭൂമിയില്‍ വധിക്കപ്പെട്ട സകലരുടെയും രക്തം അവളില്‍ കാണപ്പെട്ടു.


Footnotes