മത്തി 12  

സാബത്തിനെക്കുറിച്ചു വിവാദം

(മര്‍ക്കോസ് 2:23-28; ലൂക്കാ 6:1-5)

12 1അക്കാലത്ത്, ഒരു സാബത്തില്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ഗോതമ്പു വയലിലൂടെ കടന്നു പോവുകയായിരുന്നു. അവന്റെ സാഹബാക്കൾക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. 2ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്ധമായത് നിന്റെ ശിഷ്യന്‍മാര്‍ ചെയ്യുന്നു. 3അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്‍മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? 4അവന്‍ അള്ളാഹുവിൻറെ ഭവനത്തില്‍ പ്രവേശിച്ച്, ഇമാംമാര്‍ക്കല്ലാതെ തനിക്കോ സഹചരന്‍മാര്‍ക്കോ ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ? 5അല്ലെങ്കില്‍, സാബത്തു ദിവസം പള്ളിയിലെ ഇമാംമാര്‍ സാബത്തു ലംഘിക്കുകയും അതേ സമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ ശരീഅത്തില്‍ വായിച്ചിട്ടില്ലേ? 6എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പള്ളിയേക്കാള്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്. 7ഖുർബാനിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം മനസ്‌സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല. 8എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്റെയും റബ്ബാണ്.

സാബത്തില്‍ രോഗശാന്തി നല്‍കുന്നു

(മര്‍ക്കോസ് 3:1-6; ലൂക്കാ 6:6-11)

9ഈസാ അൽ മസീഹ് അവിടെ നിന്നു യാത്രതിരിച്ച് അവരുടെ സിനഗോഗിലെത്തി. 10അവിടെ കൈ ശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു. ഈസാ അൽ മസീഹില്‍ കുറ്റമാരോപിക്കണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ അവനോടു ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അനുവദനീയമാണോ? 11അവന്‍ പറഞ്ഞു: നിങ്ങളിലാരാണ്, തന്റെ ആട് സാബത്തില്‍ കുഴിയില്‍ വീണാല്‍ പിടിച്ചു കയറ്റാത്തത്? 12ആടിനെക്കാള്‍ എത്രയേറെ വിലപ്പെട്ടവനാണു മനുഷ്യന്‍! അതിനാല്‍, സാബത്തില്‍ നന്‍മചെയ്യുക അനുവദനീയമാണ്. 13അനന്തരം, അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈനീട്ടി. ഉടനെ അതു സുഖം പ്രാപിച്ച് മറ്റേ കൈ പോലെയായി. 14ഫരിസേയര്‍ അവിടെ നിന്നു പോയി, അവനെ നശിപ്പിക്കേണ്ടതെങ്ങനെയെന്ന് ആലോചന നടത്തി.

അള്ളാഹുവിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസന്‍

15ഇതു മനസ്‌സിലാക്കിയ ഈസാ അൽ മസീഹ് അവിടെ നിന്നു മാറിപ്പോയി. അനേകം പേര്‍ അവനെ അനുഗമിച്ചു. അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി. 16തന്നെ പരസ്യപ്പെടുത്തരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു. 17ഇത് എഹ്യ്യാ നബി (അ) വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയാകുന്നതിനു വേണ്ടിയാണ്:

18ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്‍; എന്റെ റൂഹ് പ്രസാദിച്ച എന്റെ പ്രിയപ്പെട്ടവന്‍! ഞാന്‍ അവന്റെ മേല്‍ എന്റെ റൂഹിനെ അയയ്ക്കും;

19അവന്‍ വിജാതീയരെ ന്യായവിധി അറിയിക്കും. അവന്‍ തര്‍ക്കിക്കുകയോ ബഹളം കൂട്ടുകയോ ഇല്ല; തെരുവീഥികളില്‍ അവന്റെ ശബ്ദം ആരും കേള്‍ക്കുകയില്ല.

20നീതിയെ വിജയത്തിലെത്തിക്കുന്നതു വരെ അവന്‍ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല; പുകഞ്ഞ തിരി കെടുത്തുകയില്ല.

21അവന്റെ നാമത്തില്‍ വിജാതീയര്‍ പ്രത്യാശ വയ്ക്കും.

ഈസാ അൽ മസീഹും ബേല്‍സെബൂലും

(മര്‍ക്കോസ് 3:20-30; ലൂക്കാ 11:14-23; ലൂക്കാ 12:10)

22അനന്തരം, അന്ധനും ഊമനുമായ ഒരു ഇബിലീസു ബാധിതനെ അവര്‍ ഈസാ അൽ മസീഹിന്റെ അടുത്തു കൊണ്ടു വന്നു. ഈസാ അൽ മസീഹ് അവനെ സുഖപ്പെടുത്തി. അവന്‍ സംസാരിക്കുകയും കാണുകയും ചെയ്തു. 23ജനക്കൂട്ടം മുഴുവന്‍ അദ്ഭുതപ്പെട്ടു പറഞ്ഞു: ഇവനായിരിക്കുമോ ദാവൂദ് നബി (അ) ൻറെ പുത്രന്‍? 24എന്നാല്‍, ഇതു കേട്ടപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: ഇവന്‍ ഇബിലീസുകളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടു തന്നെയാണ് ഇബിലീസുകളെ ബഹിഷ്‌കരിക്കുന്നത്. 25അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: അന്തശ്ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചു പോകും. അന്തശ്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല. 26ശൈത്താൻ ശൈത്താനെ ബഹിഷ്‌കരിക്കുന്നെങ്കില്‍, അവന്‍ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്; ആ സ്ഥിതിക്ക് അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? 27ബേല്‍സെബൂലിനെക്കൊണ്ടാണു ഞാന്‍ ഇബിലീസുകളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍, നിങ്ങളുടെ പുത്രന്‍മാര്‍ ആരെക്കൊണ്ടാണ് അവയെ ബഹിഷ്‌കരിക്കുന്നത്? അതുകൊണ്ട് അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും. 28എന്നാല്‍, റൂഹുൽ ഖുദ്ദൂസിനെക്കൊണ്ടാണു ഞാന്‍ ഇബിലീസുകളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍, അള്ളാഹുവിൻറെ രാജ്യം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കുന്നു. 29അഥവാ, ശക്തനായ ഒരു മനുഷ്യന്റെ ഭവനത്തില്‍ പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ചചെയ്യാന്‍ ആദ്യംതന്നെ അവനെ ബന്ധിക്കാതെ സാധിക്കുമോ? ബന്ധിച്ചാല്‍ കവര്‍ച്ച ചെയ്യാന്‍ കഴിയും. 30എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു. 31അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും അള്ളാഹുവിനെതിരെയുള്ള ദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍, റൂഹുൽ ഖുദ്ദൂസിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല. 32മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, റൂഹുൽ ഖുദ്ദൂസിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈയുഗത്തിലോ വരാനിരിക്കുന്നയുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.

33ഒന്നുകില്‍ വൃക്ഷം നല്ലത്, ഫലവും നല്ലത്; അല്ലെങ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍, ഫലത്തില്‍നിന്നാണു വൃക്ഷത്തെ മനസ്‌സിലാക്കുന്നത്. 34അണലി സന്തതികളേ! ദുഷ്ടരായിരിക്കെ, നല്ല കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്. 35നല്ല മനുഷ്യന്‍ നന്‍മയുടെ ഭണ്‍ഡാരത്തില്‍ നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ, തിന്‍മയുടെ ഭണ്‍ഡാരത്തില്‍നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. 36ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും ഖിയാമത്തു നാളിൽ കണക്കുകൊടുക്കേണ്ടിവരും. 37നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.

യൂനുസ് നബി (അ) ന്റെ അടയാളം

(മര്‍ക്കോസ് 3:11-12; ലൂക്കാ 11:16; ലൂക്കാ 11:29-32)

38അപ്പോള്‍, ഉലമാക്കളും ഫരിസേയരിലുംപെട്ട ചിലര്‍ അവനോടു പറഞ്ഞു: ഉസ്താദ്, നിന്നില്‍നിന്ന് ഒരടയാളം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 39അവന്‍ മറുപടി പറഞ്ഞു: ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു. 40യൂനുസ് നബി (അ) ന്റെ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. യൂനുസ് നബി (അ) മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും. 41നിനെവേ നിവാസികള്‍ വിധിദിവസം ഈ തലമുറയോടൊത്ത് എഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. എന്തെന്നാല്‍, യൂനുസ് നബി (അ) ൻറെ പ്രസംഗം കേട്ട് അവര്‍ അനുതപിച്ചു. ഇതാ, ഇവിടെ യൂനുസ് നബി (അ) ക്കാള്‍ വലിയവന്‍! 42ദക്ഷിണദേശത്തെ രാജ്ഞി വിധിദിവസം ഈ തലമുറയോടൊത്ത് ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സുലൈമാൻ നബി (അ) ന്റെ വിജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു വന്നെത്തി. ഇതാ, ഇവിടെ സുലൈമാൻ നബി (അ) നെക്കാള്‍ വലിയവന്‍!

ബദ്റൂഹ് തിരിച്ചുവരുന്നു

(ലൂക്കാ 11:24-26)

43ബദ്റൂഹ് ഒരു മനുഷ്യനെ വിട്ടു പോകുമ്പോള്‍ അത് ആശ്വാസം തേടി വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു; എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോള്‍ അതു പറയുന്നു: 44ഞാന്‍ ഇറങ്ങിപ്പോന്ന എന്റെ ഭവനത്തിലേക്കു തിരിച്ചുചെല്ലും. അതു മടങ്ങിവരുമ്പോള്‍ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു. 45അപ്പോള്‍ അതു പുറപ്പെട്ടു ചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ് ആത്മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ആ മനുഷ്യന്റെ അവസാനത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുന്നു. ഈ ദുഷിച്ച തലമുറയ്ക്കും ഇതു തന്നെയായിരിക്കും അനുഭവം.

ഈസാ അൽ മസീഹിന്റെ ഉമ്മയും സഹോദരരും

(മര്‍ക്കോസ് 3:31-35; ലൂക്കാ 8:19-21)

46അവന്‍ ജനക്കൂട്ടത്തോടു പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ അവന്റെ ഉമ്മയും സഹോദരരും അവനോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നിന്നിരുന്നു. 47ഒരുവന്‍ അവനോടു പറഞ്ഞു: നിന്റെ ഉമ്മയും സഹോദരരും നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്‍ക്കുന്നു. 48ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: ആരാണ് എന്റെ ഉമ്മ? ആരാണ് എന്റെ സഹോദരര്‍? 49തന്റെ സാഹബാക്കളുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ ഉമ്മയും സഹോദരരും. 50ജന്നത്തിലെ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും ഉമ്മയും.


Footnotes