മർക്കൊസ് 6  

ഈസാ അൽ മസീഹ് സ്വദേശത്ത് അവഗണിക്കപ്പെടുന്നു

(മത്തായി 13:53-58 ; ലൂക്കാ 4:16-30)

6 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് അവിടെ നിന്നു പോയി, സ്വന്തം നാട്ടിലെത്തി. സാഹബാക്കൾ അദ്ദേഹത്തെ അനുഗമിച്ചു. 2സാബത്തു ദിവസം സിനഗോഗില്‍ അദ്ദേഹം തഅലീം ആരംഭിച്ചു. അദ്ദേഹത്തിന്റെ തഅലീം കേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇദ്ദേഹത്തിനു ഇതെല്ലാം എവിടെനിന്ന്? ഇദ്ദേഹത്തിനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇദ്ദേഹത്തിന്‍െറ കരങ്ങള്‍വഴി സംഭവിക്കുന്നത്! 3ഇദ്ദേഹം മറിയത്തിന്റെ മകനും യാക്കൂബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇദ്ദേഹത്തിന്‍െറ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അദ്ദേഹത്തില്‍ ഇടറി.

4ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധു ജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും നബിമാർ അവമതിക്കപ്പെടുന്നില്ല. 5ഏതാനും രോഗികളുടെ മേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. 6അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അദ്ദേഹം വിസ്മയിച്ചു.

സാഹബാക്കളെ അയയ്ക്കുന്നു

(മത്തായി 10:5-15); (ലൂക്കാ 9:1-6)

7അദ്ദേഹം ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച്, പഠിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹം തന്റെ പന്ത്രണ്ടുപേരെ അടുത്തു വിളിച്ച് രണ്ടുപേരെ വീതം അയയ്ക്കാന്‍ തുടങ്ങി. ബദ്റൂഹ്ക്കളുടെ മേല്‍ അവര്‍ക്ക് അധികാരവും കൊടുത്തു. അദ്ദേഹം കല്‍പിച്ചു:

8യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്. 9ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്; 10അദ്ദേഹം തുടര്‍ന്നു: നിങ്ങള്‍ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടില്‍ പ്രവേശിച്ചാല്‍, അവിടം വിട്ടു പോകുന്നതുവരെ ആ വീട്ടില്‍ താമസിക്കുവിന്‍. 11എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ്താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍.

12സാഹബാക്കൾ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. 13അനേകം ശൈത്താന്മാരെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.

യഹ്യാ നബി (അ) ന്റെ ശിരശ്‌ഛേദം

(മത്തി 14:1-12 ; ലൂക്കാ 9:7-9)

14ഹേറോദേസ് രാജാവും ഇക്കാര്യങ്ങള്‍ കേട്ടു. ഈസാ അൽ മസീഹിന്റെ പേര് പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ചിലര്‍ പറഞ്ഞു: യഹ്യാ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) ഖബറില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അദ്ഭുതകരമായ ഈ ശക്തികള്‍ ഇദ്ദേഹത്തില്‍ പ്രവര്‍ത്തിക്കുന്നത്.

15മറ്റുചിലര്‍ പറഞ്ഞു: ഇദ്ദേഹം ഇല്യാസ് നബി (അ) ആണ്, വേറെ ചിലര്‍ പറഞ്ഞു: നബിമാരില്‍ ഒരുവനെപ്പോലെ ഇദ്ദേഹവും ഒരു നബിയാണ്.

16എന്നാല്‍, ഇതെല്ലാം കേട്ടപ്പോള്‍ ഹേറോദേസ് പ്രസ്താവിച്ചു: ഞാന്‍ ശിരശ്‌ഛേദം ചെയ്ത യഹ്യാ നബി (അ) ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

17ഹേറോദേസ് ആളയച്ച് യഹ്യാ നബി (അ) യെ പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ബീവി ഹേറോദിയാ നിമിത്തമാണ് അവന്‍ ഇങ്ങനെചെയ്തത്. അവന്‍ അവളെ നിക്കാഹ് ചെയ്തിരുന്നു. 18യഹ്യാ നബി (അ) ഹേറോദേസിനോടു പറഞ്ഞു: സഹോദരന്റെ ബീവിയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്. 19തന്‍മൂലം, ഹേറോദിയായ്ക്കു യഹ്യാ നബി (അ) നോടു വിരോധം തോന്നി. അദ്ദേഹത്തെ വധിക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അവള്‍ക്കു സാധിച്ചില്ല. 20എന്തെന്നാല്‍, യഹ്യാ നബി (അ) നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതു കൊണ്ട്, ഹേറോദേസ് അദ്ദേഹത്തെ ഭയപ്പെട്ടു സംരക്ഷണം നല്‍കിപ്പോന്നു. അവന്റെ വാക്കുകള്‍ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.

21ഹേറോദേസ് തന്റെ ജന്‍മദിനത്തില്‍ രാജസേവകന്‍മാര്‍ക്കും സഹസ്രാധിപന്‍മാര്‍ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും ദാവത്ത് നല്‍കിയപ്പോള്‍ ഹേറോദിയായ്ക്ക് അനുകൂലമായ ഒരു അവസരം വന്നുചേര്‍ന്നു. 22അവളുടെ മകള്‍ വന്ന് നൃത്തംചെയ്ത് ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാന്‍ നിനക്കു തരും. 23അവന്‍ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തു തന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാന്‍ നിനക്കു തരും.

24അവള്‍ പോയി ഉമ്മയോടു ചോദിച്ചു: ഞാന്‍ എന്താണ് ആവശ്യപ്പെടേണ്ടത്? ഉമ്മ പറഞ്ഞു: യഹ്യാ നബി (അ) ശിരസ്‌സ്.

25അവള്‍ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോള്‍ത്തന്നെ യഹ്യാ നബി (അ) ന്റെ ശിരസ്‌സ് ഒരു തളികയില്‍ വച്ച് എനിക്കു തരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

26രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാന്‍ അവനു തോന്നിയില്ല. 27അവന്റെ തല കൊണ്ടുവരാന്‍ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ ചെന്ന് യഹ്യാ നബി (അ) യുടെ തല വെട്ടിയെടുത്തു. 28അത് ഒരു തളികയില്‍ വച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അത് ഉമ്മയെ ഏല്‍പിച്ചു. 29ഈ വിവരം അറിഞ്ഞ യഹ്യാ നബി (അ) ന്റെ സാഹബാക്കൾ വന്ന് മയ്യത്ത് ഖബറടക്കി.

അപ്പം വര്‍ധിപ്പിക്കുന്നു

(മത്തായി 14:13-21; ലൂക്കാ 9:10-17; യോഹന്നാന്‍ 6:1-14)

30അപ്പസ്‌തോലന്‍മാര്‍ ഈസാ അൽ മസീഹിൻറെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. 31അനേകം ആളുകള്‍ അവിടെ വരുകയും പോകുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാല്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഒരു വിജനസ്ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം.

32അവര്‍ വഞ്ചിയില്‍ കയറി ഒരു വിജനസ്ഥലത്തേക്കു പോയി. 33പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലും നിന്ന് ജനങ്ങള്‍ കരവഴി ഓടി അവര്‍ക്കുമുമ്പേ അവിടെയെത്തി. 34ഈസാ അൽ മസീഹ് കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അദ്ദേഹത്തിനു അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റം പോലെ ആയിരുന്നു. ഈസാ അൽ മസീഹ് അവർക്ക് പല കാര്യങ്ങളിലും തഅലീം കൊടുക്കാന്‍ തുടങ്ങി.

35നേരം വൈകിയപ്പോള്‍ സാഹബാക്കൾ അദ്ദേഹത്തിന്റെ അടുത്തു വന്നു പറഞ്ഞു: ഇത് ഒരു വിജന പ്രദേശമാണല്ലോ. സമയവും വൈകിയിരിക്കുന്നു. 36ചുറ്റുമുള്ള നാട്ടിന്‍ പുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന്, എന്തെങ്കിലും വാങ്ങി ഭക്ഷിക്കാന്‍ അവരെ പറഞ്ഞയയ്ക്കുക.

37അദ്ദേഹം പ്രതിവചിച്ചു: നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചെന്ന്, ഇരുന്നൂറു ദനാറയ്ക്ക് അപ്പം വാങ്ങിക്കൊണ്ടുവന്ന് അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കട്ടെയോ?

38അദ്ദേഹം ചോദിച്ചു: നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? ചെന്നുനോക്കുവിന്‍. അവര്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു: അഞ്ച് അപ്പവും രണ്ടു മീനും.

39പുല്‍ത്തകിടിയില്‍ കൂട്ടം കൂട്ടമായി ഇരിക്കാന്‍ അദ്ദേഹം ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. 40നൂറും അന്‍പതും വീതമുള്ള കൂട്ടങ്ങളായി അവര്‍ ഇരുന്നു. 41അദ്ദേഹം അഞ്ചപ്പവും രണ്ടു മീനും എടുത്ത് ജന്നത്തിലേക്കു നോക്കി, കൃതജ്ഞതാസ്‌തോത്രം ചെയ്ത് അപ്പം മുറിച്ചതിനുശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ സാഹബാക്കളെ ഏല്‍പിച്ചു. ആ രണ്ടു മീനും ഈസാ അൽ മസീഹ് എല്ലാവര്‍ക്കുമായി വിഭജിച്ചു. 42അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. 43ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. 44അപ്പം ഭക്ഷിച്ചവര്‍ അയ്യായിരം പുരുഷന്‍മാരായിരുന്നു.

ഈസാ അൽ മസീഹ് വെള്ളത്തിനുമീതെ നടക്കുന്നു

(മത്തി 14:22-33; യഹിയ്യാ 6:15-21)

45ഈസാ അൽ മസീഹ് ജനക്കൂട്ടത്തെ പിരിച്ചു വിടുമ്പോഴേക്കും വഞ്ചിയില്‍ കയറി തനിക്കുമുമ്പേ മറുകരയിലുള്ള ബേത്‌സയ്ദായിലേക്കു പോകാന്‍ ഈസാ അൽ മസീഹ് സാഹബാക്കളെ നിര്‍ബന്ധിച്ചു. 46ആളുകളോടു യാത്ര പറഞ്ഞ ശേഷം അദ്ദേഹം ദുആ ഇരക്കാൻ മലയിലേക്കു പോയി.

47വൈകുന്നേരമായപ്പോള്‍ വഞ്ചി നടുക്കടലിലായിരുന്നു; അദ്ദേഹം തനിച്ചു കരയിലും. 48അവര്‍ വഞ്ചി തുഴഞ്ഞ് അവശരായി എന്ന് അദ്ദേഹം മനസ്‌സിലാക്കി. കാരണം, കാറ്റു പ്രതികൂലമായിരുന്നു. രാത്രിയുടെ നാലാം യാമത്തില്‍ ഈസാ അൽ മസീഹ് കടലിനു മീതേ നടന്ന് അവരുടെ അടുത്തെത്തി, അവരെ കടന്നുപോകാന്‍ ഭാവിച്ചു. 49ഈസാ അൽ മസീഹ് കടലിനു മീതേ നടക്കുന്നതുകണ്ട്, അത് ഒരു ഭൂതമായിരിക്കുമെന്നു കരുതി അവര്‍ നിലവിളിച്ചു. 50അവരെല്ലാവരും അദ്ദേഹത്തെ കണ്ടു പരിഭ്രമിച്ചുപോയി. ഉടനെ അദ്ദേഹം അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്; ഭയപ്പെടേണ്ടാ. 51അദ്ദേഹം വഞ്ചിയില്‍ കയറി. അപ്പോള്‍ കാറ്റു ശമിച്ചു. അവര്‍ ആശ്ചര്യഭരിതരായി. 52കാരണം, അപ്പത്തെക്കുറിച്ച് അവര്‍ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നു.

ഗനേസറത്തിലെ അദ്ഭുതങ്ങള്‍

(മത്തായി 14:34-36)

53അവര്‍ കടല്‍ കടന്ന്, ഗനേസറത്തില്‍ എത്തി, വഞ്ചി കരയ്ക്കടുപ്പിച്ചു. 54കരയ്ക്കിറങ്ങിയപ്പോള്‍ത്തന്നെ ആളുകള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. 55അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്, അദ്ദേഹം ഉണ്ടെന്നു കേട്ട സ്ഥലത്തേക്കു കൊണ്ടുവരാന്‍ തുടങ്ങി. 56ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ അദ്ദേഹം ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെ കൊണ്ടുവന്ന് പൊതുസ്ഥലങ്ങളില്‍ കിടത്തിയിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും സ്പര്‍ശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ അപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കയും ചെയ്തു.


Footnotes