മർക്കൊസ് 5  

ഇബിലീസ് ബാധിതനെ സുഖപ്പെടുത്തുന്നു

(മത്തായി 8:28-34; ലൂക്കാ 8:26-39)

5 1അവര്‍ കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി. 2ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വഞ്ചിയില്‍ നിന്ന് ഇറങ്ങിയ ഉടനെ, ബദ്റൂഹ് ബാധിച്ച ഒരുവന്‍ ഖബർസ്ഥാനില്‍ നിന്ന് എതിരേ വന്നു. 3ഖബർസ്ഥാനില്‍ പാർത്തിരുന്ന അവനെ ചങ്ങല കൊണ്ടു പോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. 4പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും കാല്‍ വിലങ്ങുകള്‍ തകര്‍ത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കി നിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. 5രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും ആയിരുന്നു. അവന്‍ അലറിവിളിക്കുകയും കല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു. 6അകലെവച്ചു തന്നെ അവന്‍ ഈസാ അൽ മസീഹിനെക്കണ്ട്, ഓടിവന്ന് ഈസാ അൽ മസീഹിന് സുജൂദ് ചെയ്തു. 7ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അവന്‍ പറഞ്ഞു: റബ്ബിൽ ആലമായ തമ്പുരാനേ, ഈസാ അൽ മസീഹ്, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? റബ്ബിനെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! 8കാരണം, ബദ്റൂഹേ, ആ മനുഷ്യനില്‍ നിന്നു പുറത്തുവരൂ എന്ന്ഈസാ അൽ മസീഹ് ആജ്ഞാപിച്ചിരുന്നു. 9നിന്റെ പേരെന്താണ്? ഈസാ അൽ മസീഹ് ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്. 10തങ്ങളെ ആ നാട്ടില്‍നിന്നു പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു. 11വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ മേയുന്നുണ്ടായിരുന്നു. 12ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു. 13ഈസാ അൽ മസീഹ് അനുവാദം നല്‍കി. ബദ്റൂഹുകൾ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാം തൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു.

14പന്നികളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഓടിപ്പോയി നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും വിവരമറിയിച്ചു. സംഭവിച്ചതെന്തെന്നു കാണാന്‍ ജനങ്ങള്‍ വന്നുകൂടി. 15അവര്‍ ഈസാ അൽ മസീഹിൻറെ അടുത്തെത്തി, ലെഗിയോന്‍ ആവേശിച്ചിരുന്ന ബദ്റൂഹ്ബാധിതന്‍ വസ്ത്രം ധരിച്ച്, സുബോധത്തോടെ അവിടെയിരിക്കുന്നതു കണ്ടു. അവര്‍ ഭയപ്പെട്ടു. 16ശൈത്താൻ ബാധിതനും പന്നികള്‍ക്കും സംഭവിച്ചതു കണ്ടവര്‍ അക്കാര്യങ്ങള്‍ ജനങ്ങളോടു പറഞ്ഞു. 17തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അവര്‍ ഈസാ അൽ മസീഹിനോട് അപേക്ഷിച്ചു. 18അവര്‍ വഞ്ചിയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍, ശൈത്താൻ ബാധിച്ചിരുന്ന മനുഷ്യന്‍ ഈസാ അൽ മസീഹിനോടു കൂടെ പോകുന്നതിന് അനുവാദം ചോദിച്ചു. 19എന്നാല്‍, ഈസാ അൽ മസീഹ് അനുവദിച്ചില്ല. ഈസാ അൽ മസീഹ് പറഞ്ഞു: നീ വീട്ടില്‍ സ്വന്തക്കാരുടെ അടുത്തേക്കു പോവുക. റബ്ബ് നിനക്കുവേണ്ടി എന്തെല്ലാം പ്രവര്‍ത്തിച്ചു വെന്നും എങ്ങനെ നിന്നോടു റഹം കാണിച്ചുവെന്നും അവരെ അറിയിക്കുക. 20അവന്‍ പോയി, ഈസാ അൽ മസീഹ് തനിക്കു വേണ്ടി എന്തെല്ലാം ചെയ്‌തെന്ന് ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. ജനങ്ങള്‍ അത്ഭുതപ്പെട്ടു.

രക്തസ്രാവക്കാരി; ജായ്‌റോസിന്റെ മകള്‍

(മത്തായി 9:18-26 ; ലൂക്കാ 8:40-56)

21ഈസാ അൽ മസീഹ് വീണ്ടും വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം ഈസാ അൽ മസീഹിൻറെ ചുറ്റും കൂടി. ഈസാ അൽ മസീഹ് കടല്‍ത്തീരത്തു നില്‍ക്കുകയായിരുന്നു. 22അപ്പോള്‍, സിനഗോഗധികാരികളില്‍ ഒരുവനായ ജായ്റോസ് അവിടെ വന്നു. അവന്‍ ഈസാ അൽ മസീഹിനെക്കണ്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു: 23എന്റെ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെ മേല്‍ കൈകള്‍ വച്ച്, ദീനം മാറ്റി അവളെ ജീവിപ്പിക്കണമേ! 24ഈസാ അൽ മസീഹ് അവന്റെ കൂടെപോയി.

വലിയൊരു ജനക്കൂട്ടം തിങ്ങി ഞെരുങ്ങി പിന്തുടര്‍ന്നു.

25പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. 26പല വൈദ്യന്‍മാരുടെ അടുത്തു പോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്തത്. 27അവള്‍ ഈസാ അൽ മസീഹിനെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ ഈസാ അൽ മസീഹിൻറെ പിന്നില്‍ചെന്ന്, വസ്ത്രത്തില്‍ സ്പര്‍ശിച്ചു. 28ഈസാ അൽ മസീഹിൻറെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു. 29തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താന്‍ രോഗ വിമുക്തയായിരിക്കുന്നുവെന്ന് അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു. 30ഈസാ അൽ മസീഹാകട്ടെ, തന്നില്‍ നിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞ്, പെട്ടെന്നു ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചത്? 31സാഹബാക്കൾ ഈസാ അൽ മസീഹിനോടു പറഞ്ഞു: ജനം മുഴുവന്‍ അങ്ങക്കു ചുറ്റും തിക്കിക്കൂടുന്നതു കാണുന്നില്ലേ? 32എന്നിട്ടും, ആരാണ് എന്നെ സ്പര്‍ശിച്ചത് എന്നു അങ്ങു ചോദിക്കുന്നുവോ? ആരാണ് അതു ചെയ്തതെന്നറിയാന്‍ ഈസാ അൽ മസീഹ് ചുറ്റും നോക്കി. 33ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞ് ഭയന്നുവിറച്ച് ഈസാ അൽ മസീഹിൻറെ കാല്‍ക്കല്‍ വീണ് സത്യം തുറന്നുപറഞ്ഞു. 34ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍ നിന്നു വിമുക്തയായിരിക്കുക.

35ഈസാ അൽ മസീഹ് സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടില്‍ നിന്ന് ചിലര്‍വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചു; ഉസ്താദിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? 36അതുകേട്ട് ഈസാ അൽ മസീഹ് സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. 37പത്രോസും യാഖൂബും യാഖൂബിന്റെ സഹോദരന്‍ യഹിയ്യായുമൊഴികെ മറ്റാരും തന്നോടുകൂടെ പോരാന്‍ ഈസാ അൽ മസീഹ് അനുവദിച്ചില്ല. 38അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകള്‍ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും അലമുറയിടുന്നതും ഈസാ അൽ മസീഹ് കണ്ടു. 39അകത്തു പ്രവേശിച്ച് നബി അവരോടു പറഞ്ഞു: എന്തിനാണു നിങ്ങള്‍ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്. 40അവര്‍ ഈസാ അൽ മസീഹിനെ കളിയാക്കി. ഈസാ അൽ മസീഹാകട്ടെ, അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്‍മാരെയും തന്റെ കൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട് അവളെ കിടത്തിയിരുന്നിടത്തേക്ക് ഈസാ അൽ മസീഹ് ചെന്നു. 41ഈസാ അൽ മസീഹ് അവളുടെ കൈയ്ക്കു പിടിച്ചു കൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ഥമുള്ള തലീഥാ കൂമി എന്നുപറഞ്ഞു. 42തത്ക്ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്‌സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വിസ്മയിച്ചു. 43ആരും ഈ വിവരം അറിയരുത് എന്ന് ഈസാ അൽ മസീഹ് അവര്‍ക്കു കര്‍ശനമായ ആജ്ഞ നല്‍കി. അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ ഈസാ അൽ മസീഹ് നിര്‍ദേശിച്ചു.


Footnotes