മർക്കൊസ് 4  

വിതക്കാരന്റെ ഉപമ

(മത്തായി 13:1-9, ലൂക്കാ 8:4-8)

4 1കടല്‍ത്തീരത്തു വച്ച് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വീണ്ടും തഅലീം കൊടുക്കാന്‍ തുടങ്ങി. വളരെ വലിയ ഒരു ജനാസാ ഈസാ അൽ മസീഹിനു ചുറ്റും കൂടി. അതിനാല്‍, കടലില്‍ കിടന്ന ഒരു വഞ്ചിയില്‍ ഈസാ അൽ മസീഹ് കയറി ഇരുന്നു. ജനങ്ങളെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു. 2ഈസാ അൽ മസീഹ് ഉപമകള്‍ വഴി പല കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു. 3അവരെ ഉപദേശിച്ചു കൊണ്ട് ഈസാ അൽ മസീഹ് പറഞ്ഞു: കേള്‍ക്കുവിന്‍, ഒരു വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. 4വിതച്ചപ്പോള്‍ വിത്തുകളില്‍ ചിലതു വഴിയരികില്‍ വീണു. പക്ഷികള്‍ വന്ന് അവ തിന്നുകളഞ്ഞു. 5മറ്റുചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്നു മുളച്ചുപൊങ്ങി. 6സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. 7വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല. 8ശേഷിച്ച വിത്തുകള്‍ നല്ല മണ്ണില്‍ പതിച്ചു. അവ തഴച്ചു വളര്‍ന്ന്, മുപ്പതു മേനിയും അറുപതു മേനിയും നൂറു മേനിയും ഫലം വിളയിച്ചു. 9ഈസാ അൽ മസീഹ് പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഉപമകളുടെ ഉദ്ദേശ്യം

(മത്തായി 13:10-17, ലൂക്കാ 8:9-10)

10ഈസാ അൽ മസീഹ് തനിച്ചായപ്പോള്‍ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് ഈസാ അൽ മസീഹിനോടു ചോദിച്ചു. 11ഈസാ അൽ മസീഹ് പറഞ്ഞു: ജന്നത്തിന്റെ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം. 12അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്‌സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.

വിതക്കാരന്റെ ഉപമ - വിശദീകരണം

(മത്തായി 13:18-23, ലൂക്കാ 8:11-15)

13ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: ഈ ഉപമ നിങ്ങള്‍ക്കു മനസ്‌സിലാകുന്നില്ലേ? അങ്ങനെയെങ്കില്‍, ഉപമകളെല്ലാം നിങ്ങള്‍ എങ്ങനെ മനസ്‌സിലാക്കും? 14വിതക്കാരന്‍ കലാം വിതയ്ക്കുന്നു. ചിലര്‍ കലാം ശ്രവിക്കുമ്പോള്‍ത്തന്നെ ഇബലീസ് വന്ന്, 15അവരില്‍ വിതയ്ക്കപ്പെട്ട കലാം നീക്കം ചെയ്യുന്നു. ഇവരാണ് വഴിയരികില്‍ വിതയ്ക്കപ്പെട്ട വിത്ത്. 16ചിലര്‍ കലാം കേള്‍ക്കുമ്പോള്‍ സന്തോഷപൂര്‍വം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്. 17വേരില്ലാത്തതിനാല്‍, അവ അല്‍പസമയത്തേക്കുമാത്രം നിലനില്‍ക്കുന്നു. കലാമിനെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്ക്ഷണം അവര്‍ വീണുപോകുന്നു. 18മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടത് മറ്റുചിലരാണ്. അവര്‍ കലാം ശ്രവിക്കുന്നു. 19എന്നാല്‍, ദുനിയാവിൻറെ വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും മറ്റു വസ്തുക്കള്‍ക്കു വേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി കലാമിനെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. 20നല്ല മണ്ണില്‍ വിതയ്ക്കപ്പെട്ട വിത്താകട്ടെ, കലാം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്. അവര്‍ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നു.

ദീപം മറച്ചുവയ്ക്കരുത്

(ലൂക്കാ 8:16-18)

21ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: വിളക്കു കൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? പീഠത്തിന്‍മേല്‍ വയ്ക്കാനല്ലേ? 22വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. 23കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ഈസാ അൽ മസീഹ് പറഞ്ഞു: 24നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും. 25ഉള്ളവനു നല്‍കപ്പെടും; ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും.

വിത്തിന്റെ ഉപമ

26ഈസാ അൽ മസീഹ് പറഞ്ഞു: ജന്നത്ത്, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്ക്കുന്നതിനു സദൃശം. 27അദ്ദേഹം രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അദ്ദേഹം അറിയാതെ തന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു. 28ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്ന് കതിരില്‍ ധാന്യമണികള്‍ - ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. 29ധാന്യം വിളയുമ്പോള്‍ കൊയ്ത്തിനു കാലമാകുന്നതു കൊണ്ട് അദ്ദേഹം അരിവാള്‍ വയ്ക്കുന്നു.

കടുകുമണിയുടെ ഉപമ

(മത്തായി 13:31-32, മത്തായി 13:34-35, ലൂക്കാ 13:18-19)

30ഈസാ അൽ മസീഹ് വീണ്ടും പറഞ്ഞു: ജന്നത്തിനെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമകൊണ്ട് അതിനെ വിശദീകരിക്കും? 31അത് ഒരു കടുകുമണിക്കു സദൃശമാണ്. നിലത്തു പാകുമ്പോള്‍ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്. 32എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതുവളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പുറ പ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികള്‍ക്ക് അതിന്റെ തണലില്‍ ചേക്കേറാന്‍ കഴിയുന്നു. 33അവര്‍ക്കു മനസ്‌സിലാകും വിധം ഇത്തരം അനേകം ഉപമകളിലൂടെ ഈസാ അൽ മസീഹ് കലാം പ്രസംഗിച്ചു. 34ഉപമകളിലൂടെയല്ലാതെ ഈസാ അൽ മസീഹ് അവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍, സാഹബാക്കൾക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചുകൊടുത്തിരുന്നു.

കടലിനെ ശാന്തമാക്കുന്നു

(മത്തായി 8:23-27, ലൂക്കാ 8:22-25)

35അന്നു സായാഹ്‌നമായപ്പോള്‍ അദ്ദേഹം അവരോടു പറഞ്ഞു: 36നമുക്ക് അക്കരയ്ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്, ഈസാ അൽ മസീഹ് ഇരുന്ന തോണിയില്‍ത്തന്നെ ഈസാ അൽ മസീഹിനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ തോണികളും കൂടെയുണ്ടായിരുന്നു. 37അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ തോണിയിലേക്ക് ആഞ്ഞടിച്ചു കയറി. തോണിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. 38ഈസാ അൽ മസീഹ് അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവര്‍ ഈസാ അൽ മസീഹിനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഉസ്താദ്, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു കാര്യമാക്കുന്നില്ലേ? 39ഈസാ അൽ മസീഹ് ഉണര്‍ന്ന് കാറ്റിനോടും കടലിനോടും പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. 40ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു ഈമാനില്ലേ? 41അവര്‍ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇദ്ദേഹം ആരാണ്! കാറ്റും കടലും പോലും അദ്ദേഹത്തെ അനുസരിക്കുന്നല്ലോ!


Footnotes