ലൂക്കാ 24  

ഈസാ അൽ മസീഹിന്‍റെ മയ്യത്ത് നിസ്കാരവും ജന്നത്ത് പ്രവേശനവും

24 1അവര്‍, തയ്യാറാക്കിവച്ചിരുന്ന സുഗന്ധദ്രവ്യങ്ങളുമായി, ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ ഖബര്‍സ്ഥാനിലേക്കു പോയി. 2ഖബര്‍സ്ഥാനില്‍ നിന്നു കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു. 3അവര്‍ അകത്തു കടന്നു നോക്കിയപ്പോള്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്‍റെ മയ്യത്ത് അവിടെ കണ്ടില്ല. 4ഇതിനെക്കുറിച്ച് അമ്പരന്നു നില്‍ക്കവേ രണ്ടു മലക്കുകള്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. 5അവര്‍ ഭയപ്പെട്ടു മുഖം കുനിച്ചു. അപ്പോള്‍ അവര്‍ അവരോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ ഖബര്‍സ്ഥാനില്‍ അന്വേഷിക്കുന്നത് എന്തിന്? അവന്‍ ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടു. 6ഇബ്നുള്ള പാപികളുടെ കൈയില്‍ ഏല്‍പിക്കപ്പെടുകയും 7ക്രൂശിക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്നു താന്‍ ഗലീലിയില്‍ ആയിരുന്നപ്പോള്‍ത്തന്നെ ഈസാ അൽ മസീഹ് നിങ്ങളോടു പറഞ്ഞത് ഓര്‍മിക്കുവിന്‍. 8അപ്പോള്‍ അവര്‍ ഈസാ അൽ മസീഹിൻറെ വാക്കുകള്‍ ഓര്‍മിച്ചു. 9ഖബര്‍സ്ഥാനില്‍ നിന്നു തിരിച്ചു വന്ന് അവര്‍ ഇതെല്ലാം പതിനൊന്നു പേരെയും മറ്റെല്ലാവരെയും അറിയിച്ചു. 10മഗ്ദലേന മറിയവും യോവാന്നയും യാക്കോബിന്‍റെ അമ്മയായ മറിയവും അവരുടെ കൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഇക്കാര്യങ്ങള്‍ സഹാബികളോടു പറഞ്ഞത്. 11അവര്‍ക്കാകട്ടെ ഈ വാക്കുകള്‍ കെട്ടുകഥ പോലെയേ തോന്നിയുള്ളൂ. അവര്‍ അവരെ വിശ്വസിച്ചില്ല. 12എന്നാല്‍ പത്രോസ് എഴുന്നേറ്റ് ഖബര്‍സ്ഥാനിലേക്ക് ഓടി; കുനിഞ്ഞ് അകത്തേക്കു നോക്കിയപ്പോള്‍ മയ്യത്ത് പൊതിഞ്ഞിരുന്ന തുണികള്‍ തനിയേ കിടക്കുന്നതു കണ്ടു. സംഭവിച്ചതിനെപ്പറ്റി വിസ്മയിച്ചു കൊണ്ട് അവന്‍ തിരിച്ചു പോയി.

എമ്മാവൂസിലേക്കു പോയ സാഹബാക്കള്‍

13ആ ദിവസം തന്നെ അവരില്‍ രണ്ടുപേര്‍ ജറുസലെമില്‍ നിന്ന് ഏകദേശം അറുപതു സ്താദിയോണ്‍ (7 മൈല്‍) അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു. 14ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. 15അവര്‍ സംസാരിക്കുകയും വാദിക്കുകയും ചെയ്തു കൊണ്ടു പോകുമ്പോള്‍ ഈസാ അൽ മസീഹും അടുത്തെത്തി അവരോടൊപ്പം യാത്ര ചെയ്തു. 16എന്നാല്‍, ഈസാ അൽ മസീഹിനെ തിരിച്ചറിയാന്‍ കഴിയാത്ത വിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു. 17ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? അവര്‍ മ്ളാനവദനരായി നിന്നു. 18അവരില്‍ ക്ലെയോപാസ് എന്നു പേരായവന്‍ അദ്ദേഹത്തോടു ചോദിച്ചു: ഈ ദിവസങ്ങളില്‍ ജറുസലെമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ? 19അദ്ദേഹം ചോദിച്ചു: ഏതു കാര്യങ്ങള്‍? അവര്‍ പറഞ്ഞു: ഈസാ അൽ മസീഹിനെക്കുറിച്ചു തന്നെ. അദ്ദേഹം അള്ളാഹുവിന്‍റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും ശക്തനായ ഒരു മുഹ്ജിസാത്തായിരുന്നു. 20ഞങ്ങളുടെ ഇമാം പ്രമുഖന്‍മാരും നേതാക്കളും അദ്ദേഹത്തെ മരണ വിധിക്ക് ഏല്‍പിച്ചു കൊടുക്കുകയും ക്രൂശിക്കുകയുംചെയ്തു. 21ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇദ്ദേഹമാണെന്ന് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്. 22ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു. ഇന്നു രാവിലെ അവര്‍ ഖബര്‍സ്ഥാനില്‍ പോയിരുന്നു. 23അദ്ദേഹത്തിന്‍റെ മയ്യത്ത് അവര്‍ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുവന്ന് തങ്ങള്‍ക്കു മലക്കുകളുടെ ദര്‍ശനമുണ്ടായെന്നും ഈസാ അൽ മസീഹ് ജീവിച്ചിരിക്കുന്നു വെന്ന് അറിയിച്ചുവെന്നും പറഞ്ഞു. 24ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലരും ഖബര്‍സ്ഥാനിലേക്കു പോയി, സ്ത്രീകള്‍ പറഞ്ഞതു പോലെ തന്നെ കണ്ടു. എന്നാല്‍, ഈസാ അൽ മസീഹിനെ അവര്‍ കണ്ടില്ല. 25അപ്പോള്‍ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ഭോഷന്‍മാരേ, പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുള്ളതു വിശ്വസിക്കാന്‍ കഴിയാത്ത വിധം ഹൃദയം മന്ദീഭവിച്ചവരേ, 26ഈസാ അല്‍ മസീഹ് ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ? 27മൂസാ നബി (അ) തുടങ്ങി എല്ലാ നബിമാരും തൗറാത്തിലും സബൂറിലും മുഹ്ജിസാത്തുക്കളുടെ കിത്താബുകളിലും തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അദ്ദേഹം അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.

28അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. ഈസാ അൽ മസീഹാകട്ടെ യാത്ര തുടരുകയാണെന്നു ഭാവിച്ചു. 29അവര്‍ ഈസാ അൽ മസീഹിനെ നിര്‍ബന്ധിച്ചു കൊണ്ടു പറഞ്ഞു: ഞങ്ങളോടു കൂടെ താമസിക്കുക. നേരം വൈകുന്നു; പകല്‍ അസ്തമിക്കാറായി. അദ്ദേഹം അവരോടുകൂടെ താമസിക്കുവാന്‍ കയറി. 30അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, ഈസാ അൽ മസീഹ് അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കു കൊടുത്തു. 31അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ ഈസാ അൽ മസീഹിനെ തിരിച്ചറിഞ്ഞു. പക്ഷേ, അദ്ദേഹം അവരുടെ മുമ്പില്‍ നിന്ന് അപ്രത്യക്ഷനായി. 32അവര്‍ പരസ്പരം പറഞ്ഞു: വഴിയില്‍ വച്ച് അദ്ദേഹം വിശുദ്ധ ലിഖിതം വിശദീകരിച്ചു കൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഖല്‍ബില്‍ തീയായിരുന്നില്ലേ? 33അവര്‍ അപ്പോള്‍ത്തന്നെ എഴുന്നേറ്റ് ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നു പേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു. 34റബ്ബ് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടു എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 35വഴിയില്‍ വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ ഈസാ അൽ മസീഹിനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.

ഈസാ അൽ മസീഹ് സാഹബാക്കള്‍ക്കു പ്രത്യക്ഷനാകുന്നു

36അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഈസാ അൽ മസീഹ് അവരുടെ മധ്യേ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ക്കു സമാധാനം! അവര്‍ ഭയന്നു വിറച്ചു. 37ഭൂതത്തെയാണ് കാണുന്നത് എന്ന് അവര്‍ വിചാരിച്ചു. 38ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിന്? 39എന്‍റെ കൈകളും കാലുകളും കണ്ട് ഇതു ഞാന്‍ തന്നെയാണെന്നു മനസ്സിലാക്കുവിന്‍. 40എന്നെ സ്പര്‍ശിച്ചു നോക്കുവിന്‍. എനിക്കുള്ളതു പോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ. 41എന്നിട്ടും അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തപ്പോള്‍ അവന്‍ അവരോടുചോദിച്ചു: ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ? 42ഒരു കഷണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു. 43ഈസാ അൽ മസീഹ് അതെടുത്ത് അവരുടെ മുമ്പില്‍വച്ചു ഭക്ഷിച്ചു.

44ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: മൂസാനബി (അ) ന്‍റെ തൗറാത്തിലും നബിമാരുടെ കിത്താബുകളിലും സബൂറിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ. 45കിത്താബുകള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്സ് ഈസാ അൽ മസീഹ് തുറന്നു. 46ഈസാ അൽ മസീഹ് പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഈസാ അല്‍ മസിഹ് കഷ്ടം സഹിക്കുകയും മൂന്നാം ദിവസം മയ്യത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യണം; 47പാപമോചനത്തിനുള്ള അനുതാപം ഈസാ അൽ മസീഹിൻറെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് ദുനിയാവിലെല്ലാം പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. 48നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്. 49ഇതാ, എന്‍റെ പിതാവിന്‍റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍ നിന്നു ശക്തി ധരിക്കുന്നതു വരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.

ഈസാ അൽ മസീഹിന്‍റെ ജന്നത്ത് പ്രവേശനം

50ഈസാ അൽ മസീഹ് അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവര്‍ക്ക് ബര്‍ക്കത്തുകള്‍ നല്‍കി. 51ബര്‍ക്കത്തുകള്‍ നല്‍കികൊണ്ടിരിക്കേ ഈസാ അൽ മസീഹ് അവരില്‍നിന്നു മറയുകയും ജന്നത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു. 52അവര്‍ ഈസാ അൽ മസീഹിന് ഇബാദത് ചെയ്തു; അത്യന്തം ആനന്ദത്തോടെ ജറുസലെമിലേക്കു മടങ്ങി. 53അവര്‍ അള്ളാഹുവിന് ഇബാദത് ചെയ്തു കൊണ്ട് സദാസമയവും ബൈത്തുള്ളയില്‍ കഴിഞ്ഞുകൂടി.


Footnotes