സൂറ അൽ-വജ്ഹ 34

ദീനയുടെ മാനഹാനി

34 1യാഖൂബിനു ലെയായിലുണ്ടായ മകള്‍ ദീന ആ നാട്ടിലുള്ള സ്ത്രീകളെ സന്ദര്‍ശിക്കാന്‍ പോയി. 2അവിടത്തെ പ്രഭുവായിരുന്ന ഹാമോര്‍ എന്ന ഹിവ്യന്റെ മകന്‍ നബ്ലൂസ് (ഷെക്കെം) അവളെ കണ്ടപ്പോള്‍ പിടിച്ചു കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത് അപമാനിച്ചു. 3അവന്റെ നഫ്സ് (ഹൃദയം) യാഖൂബിൻറെ മകളായ ദീനയില്‍ ലയിച്ചു ചേര്‍ന്നു. അവന്‍ അവളെ അതിരറ്റു സ്‌നേഹിച്ചു. സ്‌നേഹവായ്‌പോടെ അവന്‍ അവളോടു സംസാരിച്ചു. 4നബ്ലൂസ് (ഷെക്കെം) തന്റെ പിതാവായ ഹാമോറിനോടു പറഞ്ഞു: ആ പെണ്‍കുട്ടിയെ എനിക്കു ബീവിയായിത്തരണം.

5തന്റെ മകളായ ദീനയെ നബ്ലൂസ് (ഷെക്കെം) മാനഭംഗപ്പെടുത്തിയെന്ന വിവരം യാഖൂബ് അറിഞ്ഞു. പുത്രന്‍മാരെല്ലാവരും വയലില്‍ കാലികളുടെ കൂടെ ആയിരുന്നതു കൊണ്ട് അവര്‍ തിരിച്ചെത്തും വരെ അവന്‍ ക്ഷമിച്ചിരുന്നു. 6നബ്ലൂസിൻറെ (ഷേക്കെം) പിതാവായ ഹാമോര്‍ യാഖൂബിനോടു സംസാരിക്കാനായി വന്നു. 7വിവരമറിഞ്ഞ് യാഖൂബിൻറെ പുത്രന്‍മാര്‍ വയലില്‍ നിന്നു തിരിച്ചെത്തി. അവര്‍ക്കു രോഷവും അമര്‍ഷവുമുണ്ടായി. കാരണം, യാഖൂബിൻറെ മകളെ ബലാത്‌സംഗം ചെയ്തതു വഴി, നബ്ലൂസ് (ഷെക്കെം) യിസ്രായിലാഹിനു നിഷിദ്ധമായ മ്ലേച്ഛതയാണു പ്രവര്‍ത്തിച്ചത്.

8എന്നാല്‍, ഹാമോര്‍ അവരോടു പറഞ്ഞു: എന്റെ മകനായ നബ്ലൂസിൻറെ (ഷേക്കെം) നഫ്സ് (ഹൃദയം) നിങ്ങളുടെ മകള്‍ക്കു വേണ്ടി ദാഹിക്കുന്നു. ദയചെയ്ത് അവളെ അവനു ബീവിയായി നല്‍കണം. 9ഞങ്ങളുമായി നിക്കാഹ് ബന്ധത്തിലേര്‍പ്പെടുക. നിങ്ങളുടെ പെണ്‍കുട്ടികളെ ഞങ്ങള്‍ക്കു തരുക. ഞങ്ങളുടെ പെണ്‍കുട്ടികളെ നിങ്ങളും സ്വീകരിക്കുക. 10ഞങ്ങളുടെ കൂടെ പാര്‍ക്കുക. ഈ നാട്ടില്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കും. നിങ്ങള്‍ക്ക് ഇവിടെ പാര്‍ത്ത് തൊഴില്‍ ചെയ്യുകയും സമ്പാദ്യമുണ്ടാക്കുകയും ചെയ്യാം. 11നബ്ലൂസ് (ഷെക്കെം) ദീനയുടെ പിതാവിനോടും സഹോദരന്‍മാരോടുമായി പറഞ്ഞു: ദയയോടെ നിങ്ങള്‍ എന്നോടു പെരുമാറണം. നിങ്ങള്‍ ചോദിക്കുന്നതു ഞാന്‍ നിങ്ങള്‍ക്കു തരാം. 12മെഹറായോ നിക്കാഹ് സമ്മാനമായോ നിങ്ങള്‍ ചോദിക്കുന്നതെന്തും തരാന്‍ ഞാന്‍ ഒരുക്കമാണ്. പെണ്‍കുട്ടിയെ എനിക്കു ബീവിയായി തരണം.

13തങ്ങളുടെ സഹോദരി ദീനയെ നബ്ലൂസ് (ഷെക്കെം) മാനഭംഗപ്പെടുത്തിയതുകൊണ്ട് യാഖൂബിൻറെ മക്കള്‍ അവനോടും അവന്റെ പിതാവായ ഹാമോറിനോടും ചതിവായി സംസാരിച്ചു. 14അവര്‍ പറഞ്ഞു: സുന്നത്ത് ചെയ്യാത്ത ഒരുവന് ഞങ്ങളുടെ സഹോദരിയെ ബീവിയായി നല്‍കുക സാധ്യമല്ല. ഞങ്ങള്‍ക്ക് അത് അപമാനകരമാണ്. 15എന്നാല്‍ ഒരു വ്യവസ്ഥയില്‍ ഞങ്ങളിതിനു സമ്മതിക്കാം. നിങ്ങളുടെ പുരുഷന്‍മാരെല്ലാം സുന്നത്ത് ചെയ്ത് ഞങ്ങളെപ്പോലെയാകണം. 16അങ്ങനെയെങ്കില്‍ ഞങ്ങളുടെ പുത്രിമാരെ നിങ്ങള്‍ക്കു തരാം. നിങ്ങളുടെ പുത്രിമാരെ ഞങ്ങളും സ്വീകരിക്കാം. ഞങ്ങള്‍ നിങ്ങളോടൊത്തു വസിക്കുകയും നമ്മള്‍ ഒരു ജനതയായിത്തീരുകയും ചെയ്യും. 17ഞങ്ങള്‍ പറയുന്നതനുസരിച്ചു സുന്നത്ത് ചെയ്യാന്‍ നിങ്ങള്‍ ഒരുക്കമല്ലെങ്കില്‍ ഞങ്ങളുടെ മകളെയും കൊണ്ടു ഞങ്ങള്‍ സ്ഥലം വിടും.

18അവരുടെ വ്യവസ്ഥ ഹാമോറിനും മകന്‍ നബ്ലൂസിനും (ഷേക്കെം) ഇഷ്ടപ്പെട്ടു. 19അങ്ങനെ ചെയ്യാന്‍ ആ ചെറുപ്പക്കാരന്‍ ഒട്ടും മടികാണിച്ചില്ല. കാരണം, യാഖൂബിൻറെ മകളില്‍ അവന്‍ അത്രമേല്‍ അനുരക്തനായിരുന്നു. അവന്റെ കുടുംബത്തില്‍ ഏറ്റവും മതിക്കപ്പെട്ടവനായിരുന്നു നബ്ലൂസ് (ഷെക്കെം). 20അതിനാല്‍, ഹാമോറും മകന്‍ നബ്ലൂസും (ഷേക്കെം) നഗര കവാടത്തിങ്കല്‍ച്ചെന്ന് അവരുടെ പട്ടണത്തിലെ പുരുഷന്‍മാരോട് ഇപ്രകാരം പറഞ്ഞു: 21ഈ മനുഷ്യര്‍ നമ്മോടു സൗഹാര്‍ദത്തിലാണ്. അവര്‍ ഈ നാട്ടില്‍ പാര്‍ത്ത് ഇവിടെ തൊഴില്‍ ചെയ്യട്ടെ. ഈ നാട് അവരെക്കൂടി ഉള്‍ക്കൊള്ളാന്‍മാത്രം വിശാലമാണല്ലോ. അവരുടെ പുത്രിമാരെ നമുക്കു ബീവിമാരായി സ്വീകരിക്കാം. നമ്മുടെ പുത്രിമാരെ അവര്‍ക്കു നല്‍കുകയും ചെയ്യാം. 22എന്നാല്‍, ഒരു വ്യവസ്ഥയില്‍ മാത്രമേ ഇവര്‍ നമ്മോടൊത്തു പാര്‍ത്ത് ഒരു ജനതയാകാന്‍ സമ്മതിക്കുകയുള്ളു. നമ്മുടെ പുരുഷന്‍മാരെല്ലാം അവരെപ്പോലെ സുന്നത്ത് ചെയ്യണം. 23അവരുടെ സമ്പത്തും കന്നുകാലികളും മറ്റു മൃഗങ്ങളുമൊക്കെ നമ്മുടേതാവില്ലേ? നമുക്കിതു സമ്മതിക്കാം. എങ്കില്‍, അവര്‍ നമ്മുടെ കൂടെ താമസിക്കും. 24പട്ടണത്തിലെ പുരുഷന്‍മാരെല്ലാം ഹാമോറിന്റെയും മകന്‍ നബ്ലൂസിൻറെ (ഷേക്കെം) യും വാക്കുകള്‍ കേട്ടു സുന്നത്ത് ചെയ്തു.

25മൂന്നാം ദിവസം, അവര്‍ വേദനിച്ചിരുന്നപ്പോള്‍ ദീനയുടെ സഹോദരന്‍മാരും യാഖൂബിൻറെ പുത്രന്‍മാരുമായ ശിമയോനും ലേവിയും വാളെടുത്ത് അപ്രതീക്ഷിതമായി നഗരത്തില്‍ കടന്നു പുരുഷന്‍മാരെയെല്ലാം വധിച്ചു. 26ഹാമോറിനെയും മകന്‍ നബ്ലൂസിനെയും (ഷേക്കെം) അവര്‍ വാളിനിരയാക്കി; നബ്ലൂസിൻറെ (ഷേക്കെം) വീട്ടില്‍ നിന്നു ദീനയെ വീണ്ടെടുത്ത് അവര്‍ തിരിച്ചു പോയി. 27തങ്ങളുടെ സഹോദരിയെ മാനഭംഗപ്പെടുത്തിയതിന്റെ പേരില്‍ യാഖൂബിൻറെ മക്കള്‍, മരിച്ചു കിടന്നവരുടെ ഇടയിലൂടെചെന്നു നഗരം കൊള്ളയടിച്ചു. 28അവരുടെ ആടുമാടുകളെയും കഴുതകളെയും നഗരത്തിലും വയലിലുമുണ്ടായിരുന്ന സകലത്തെയും അവര്‍ അപഹരിച്ചു. 29അവരുടെ സ്വത്തും വീട്ടുവകകളൊക്കെയും യാഖൂബിൻറെ മക്കള്‍ കൈവശപ്പെടുത്തി. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പിടിച്ചുകൊണ്ടു പോവുകയും ചെയ്തു.

30അപ്പോള്‍ യാഖൂബ് ശിമയോനെയും ലേവിയെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: ഇന്നാട്ടുകാരായ കാനാന്‍കാരുടെയും പെരീസ്യരുടെയും മുന്‍പില്‍ നിങ്ങള്‍ എനിക്കു ദുഷ്‌കീര്‍ത്തി വരുത്തിയിരിക്കുന്നു. എനിക്ക് ആള്‍ബലം കുറവാണ്. അവരൊന്നിച്ചു കൂടി എന്നെ ആക്രമിച്ചാല്‍ ഞാന്‍ തകര്‍ന്നു പോകും. ഞാനും കുടുംബവും നശിക്കും. 31അവര്‍ ചോദിച്ചു: ഒരു വേശ്യയോടെന്ന പോലെ അവന്‍ ഞങ്ങളുടെ സഹോദരിയോടു പെരുമാറിയതെന്തിന്?