സൂറ അൽ-വജ്ഹ 24

ഇഷാഹാക്കും റബേക്കായും

24 1ഇബ്രാഹീമിനു പ്രായമേറെയായി. റബ്ബുൽ ആലമീൻ എല്ലാ കാര്യങ്ങളിലും അവന് ബർക്കത്ത് നൽകി. 2അവന്‍ തന്റെ എല്ലാ വസ്തുക്കളുടെയും മേല്‍നോട്ടക്കാരനും തന്റെ ഭവനത്തിലെ ഏറ്റവും പ്രായം കൂടിയവനുമായ വേലക്കാരനെ വിളിച്ചുപറഞ്ഞു: നിന്റെ കൈ എന്റെ തുടയുടെ കീഴെ വയ്ക്കുക. 3ഞാന്‍ പാര്‍ക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെണ്‍മക്കളില്‍നിന്ന് എന്റെ മകനു ബീവിയെ തിരഞ്ഞെടുക്കയില്ലെന്ന് ആകാശത്തിന്റെയും ഭൂമിയുടെയും മഅബൂദായ റബ്ബുൽ ആലമീൻറെ നാമത്തില്‍ നിന്നെക്കൊണ്ടു ഞാന്‍ സത്യം ചെയ്യിക്കും. 4എന്റെ നാട്ടില്‍ എന്റെ ചാര്‍ച്ചക്കാരുടെയടുക്കല്‍പോയി, അവരില്‍നിന്ന് എന്റെ മകന്‍ ഇഷാഹാക്കിനു ബീവിയെ കണ്ടു പിടിക്കണം. 5അപ്പോള്‍ ദാസന്‍ ചോദിച്ചു: ആ സ്ത്രീക്ക് എന്നോടുകൂടെ ഈ നാട്ടിലേക്കു പോരാന്‍ ഇഷ്ടമില്ലെങ്കിലോ? അങ്ങു വിട്ടുപോന്ന നാട്ടിലേക്ക് അങ്ങയുടെ മകനെ ഞാന്‍ കൊണ്ടുപോകണമോ? 6ഇബ്രാഹീം പറഞ്ഞു: എന്റെ മകനെ അങ്ങോട്ടു കൊണ്ടുപോകരുത്. 7എന്റെ പിതാവിന്റെ വീട്ടില്‍നിന്നും ചാര്‍ച്ചക്കാരില്‍നിന്നും എന്നെ പുറത്തുകൊണ്ടുവന്നവനും, എന്നോടു സംസാരിച്ചവനും, നിന്റെ സന്തതികള്‍ക്ക് ഈ ഭൂമി ഞാന്‍ തരുമെന്നു വാഗ്ദാനം ചെയ്തവനുമായ, ആകാശത്തിന്റെ മഅബൂദായ റബ്ബുൽ ആലമീൻ തന്റെ മലക്കിനെ നിനക്കു മുമ്പേ അയയ്ക്കും; നീ അവിടെനിന്ന് എന്റെ മകന് ഒരു ബീവിയെ കണ്ടെണ്ടത്തുകയും ചെയ്യും. 8എന്നാല്‍, ആ സ്ത്രീക്കു നിന്നോടുകൂടെപോരാന്‍ ഇഷ്ടമില്ലെങ്കില്‍ എന്റെ ഈ ശപഥത്തില്‍നിന്ന് നീ വിമുക്തനാണ്; എന്റെ മകനെ അങ്ങോട്ടു തിരികേ കൊണ്ടു പോകരുതെന്നു മാത്രം. 9തന്റെ യജമാനനായ ഇബ്രാഹീമിൻറെ തുടയ്ക്കു കീഴെ കൈവച്ചു ഭൃത്യന്‍ സത്യംചെയ്തു.

10അനന്തരം, ഭൃത്യന്‍യജമാനന്റെ ഒട്ടകങ്ങളില്‍ പത്തെണ്ണവും വിലപിടിപ്പുള്ള ധാരാളം വസ്തുക്കളുമായി പുറപ്പെട്ടു. അവന്‍ മെസൊപ്പൊട്ടാമിയായില്‍ നാഹോറിന്റെ നഗരത്തിലെത്തി. 11വൈകുന്നേരം സ്ത്രീകള്‍ വെള്ളംകോരാന്‍ വരുന്ന സമയത്ത് അവന്‍ ഒട്ടകങ്ങളെ പട്ടണത്തിനു വെളിയില്‍ വെള്ളമുള്ള ഒരു കിണറിനടുത്തു നിര്‍ത്തി. 12അനന്തരം, അവന്‍ ദുആ ഇരന്നു: എന്റെ യജമാനനായ ഇബ്രാഹീമിൻറെ മഅബൂദായ യാ റബ്ബുൽ ആലമീൻ, ഇന്ന് എന്റെ ദൗത്യം അങ്ങു വിജയിപ്പിക്കണമേ! 13എന്റെ യജമാനന്റെ മേല്‍ കനിയണമേ! ഞാന്‍ ഇതാ, ഈ കിണറ്റുകരയില്‍ നില്‍ക്കുകയാണ്. ഇന്നാട്ടിലെ പെണ്‍കുട്ടികള്‍ വെള്ളം കോരാന്‍ വരുന്നുണ്ട്. 14നിന്റെ കുടം താഴ്ത്തിത്തരുക; ഞാന്‍ കുടിക്കട്ടെ, എന്നു പറയുമ്പോള്‍ ഇതാ, കുടിച്ചു കൊള്ളുക; നിങ്ങളുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം എന്നുപറയുന്ന പെണ്‍കുട്ടിയായിരിക്കട്ടെ അങ്ങയുടെ ദാസനായ ഇഷാഹാക്കിനു അങ്ങു നിശ്ചയിച്ചിരിക്കുന്നവള്‍. അങ്ങ് എന്റെ യജമാനനോടു നിരന്തരമായ കാരുണ്യം കാണിച്ചിരിക്കുന്നുവെന്ന് അതുവഴി ഞാന്‍ മനസ്‌സിലാക്കും.

15അവന്‍ ഇതു പറഞ്ഞു തീരുംമുമ്പ് തോളില്‍ കുടവുമായി റബേക്കാ വെള്ളം കോരാന്‍ വന്നു. അവള്‍ ഇബ്രാഹീമിൻറെ സഹോദരന്‍ നാഹോറിനു ബീവി മില്‍ക്കായിലുണ്ടായ മകനായ ബത്തുവേലിന്റെ മകളായിരുന്നു. 16പെണ്‍കുട്ടി കാണാന്‍ വളരെ അഴകുള്ളവളും കന്യകയുമായിരുന്നു. അവള്‍ കിണറ്റിങ്കലേക്കിറങ്ങി കുടംനിറച്ച് കയറി വന്നു. 17ഇബ്രാഹീമിൻറെ ഭൃത്യന്‍ അപ്പോള്‍ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു പറഞ്ഞു: ദയവായി നിന്റെ കുടത്തില്‍ നിന്നു കുറച്ചു വെള്ളം കുടിക്കാന്‍ തരുക. 18പ്രഭോ, കുടിച്ചാലും, അവള്‍ പറഞ്ഞു. തിടുക്കത്തില്‍ കുടം താഴ്ത്തിപ്പിടിച്ച് അവള്‍ അവനു കുടിക്കാന്‍ കൊടുത്തു. 19കുടിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: അങ്ങയുടെ ഒട്ടകങ്ങള്‍ക്കും കുടിക്കാന്‍ ഞാന്‍ വെള്ളം കോരിക്കൊടുക്കാം. 20അവള്‍ വേഗം കുടത്തിലെ വെള്ളം തൊട്ടിയിലൊഴിച്ച് വീണ്ടുംവെള്ളം കോരാന്‍ കിണറ്റിങ്കലേക്കോടി. ഒട്ടകങ്ങള്‍ക്കെല്ലാം വെള്ളം കോരിക്കൊടുത്തു. 21തന്റെ യാത്ര റബ്ബുൽ ആലമീൻ ശുഭമാക്കിയോ ഇല്ലയോ എന്നറിയാന്‍ അവന്‍ നിശ്ശബ്ദനായി അവളെത്തന്നെ നോക്കി നിന്നു.

22ഒട്ടകങ്ങള്‍ കുടിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അരഷെക്കല്‍ തൂക്കമുള്ള ഒരു സ്വര്‍ണമോതിരവും പത്തു ഷെക്കല്‍ തൂക്കമുള്ള രണ്ടു പൊന്‍വളകളും അവള്‍ക്കു നല്‍കിക്കൊണ്ടു പറഞ്ഞു: 23നീ ആരുടെ മകളാണെന്നു ദയവായി എന്നോടു പറയുക. നിന്റെ പിതാവിന്റെ ഭവനത്തില്‍ ഞങ്ങള്‍ക്കു രാത്രി കഴിക്കാന്‍ ഇടം കാണുമോ? 24അവള്‍ പറഞ്ഞു: നാഹോറിനു മില്‍ക്കായില്‍ ജനിച്ച ബത്തുവേലിന്റെ മകളാണ് ഞാന്‍. 25അവള്‍ തുടര്‍ന്നു പറഞ്ഞു: ഞങ്ങള്‍ക്കു കാലിത്തീറ്റയും കച്ചിയും വേണ്ടുവോളമുണ്ട്, താമസിക്കാന്‍മുറിയുമുണ്ട്. 26അവന്‍ തല കുനിച്ചു റബ്ബുൽ ആലമീന് ഇബാദത്ത് ചെയ്തുകൊണ്ട് പറഞ്ഞു: 27എന്റെ യജമാനനായ ഇബ്രാഹീമിൻറെ മഅബൂദായ യാ റബ്ബുൽ ആലമീൻ വാഴ്ത്തപ്പെട്ടവന്‍. തന്റെ കാരുണ്യവും വിശ്വസ്തതയും അവിടുന്ന് അവനില്‍നിന്നു പിന്‍വലിച്ചിട്ടില്ല. എന്റെ യജമാനന്റെ ചാര്‍ച്ചക്കാരുടെ വീട്ടിലേക്ക് അവിടുന്ന് എന്നെ നയിക്കുകയുംചെയ്തിരിക്കുന്നു. 28പെണ്‍കുട്ടി ഓടിച്ചെന്ന് ഉമ്മയുടെ വീട്ടുകാരെ വിവരമറിയിച്ചു.

29റബേക്കായ്ക്കു ലാബാന്‍ എന്നു പേരുള്ള ഒരു സഹോദരന്‍ ഉണ്ടായിരുന്നു. അവന്‍ ഉടനെ കിണറ്റുകരയില്‍ ആ മനുഷ്യന്റെ അടുത്തേക്ക് ഓടിച്ചെന്നു. 30മോതിരവും വളകളും സഹോദരിയുടെ കൈകളില്‍ കാണുകയും ആ മനുഷ്യന്‍ ഇങ്ങനെ എന്നോടു സംസാരിച്ചു എന്ന് അവള്‍ പറഞ്ഞതുകേള്‍ക്കുകയും ചെയ്തപ്പോള്‍ ലാബാന്‍ അവന്റെ അടുത്തേക്കുചെന്നു. അവന്‍ അപ്പോഴും കിണറ്റുകരയില്‍ ഒട്ടകങ്ങളുടെ അടുത്തു നില്‍ക്കുകയായിരുന്നു. 31ലാബാന്‍ പറഞ്ഞു: റബ്ബുൽ ആലമീനാൽ അനുഗ്രഹിക്കപ്പെട്ടവനേ, വരുക. എന്താണു പുറത്തു നില്‍ക്കുന്നത്? ഞാന്‍ വീടും ഒട്ടകങ്ങള്‍ക്കുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. അവന്‍ വീട്ടിലേക്കു കയറി. 32ലാബാന്‍ ഒട്ടകങ്ങളുടെ ജീനി അഴിച്ചുമാറ്റി, തീറ്റയും കച്ചിയും കൊടുത്തു. അവനും കൂടെയുണ്ടായിരുന്നവര്‍ക്കും കാല്‍കഴുകാന്‍ വെള്ളവും കൊടുത്തു. 33അവര്‍ അവനു ഭക്ഷണം വിളമ്പി. എന്നാല്‍ അവന്‍ പറഞ്ഞു: വന്നകാര്യം പറയാതെ ഞാന്‍ ഭക്ഷണം കഴിക്കയില്ല. പറഞ്ഞുകൊള്ളുക, ലാബാന്‍ സമ്മതിച്ചു.

34അവന്‍ പറഞ്ഞു: ഞാന്‍ ഇബ്രാഹീമിൻറെ ഭൃത്യനാണ്. 35റബ്ബുൽ ആലമീൻ എന്റെ യജമാനനെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ സമ്പന്നനാണ്. ആടും മാടും പൊന്നും വെള്ളിയും വേലക്കാരും ഒട്ടകങ്ങളും കഴുതകളും അവിടുന്ന് അവനു കൊടുത്തിരിക്കുന്നു. 36യജമാനന്റെ ബീവി സാറാ വൃദ്ധയായപ്പോള്‍ അവന് അവളില്‍ ഒരു പുത്രന്‍ ജനിച്ചു. തനിക്കുള്ളതൊക്കെ യജമാനന്‍ അവനാണു കൊടുത്തിരിക്കുന്നത്. 37എന്റെ യജമാനന്‍ എന്നെക്കൊണ്ട് ഒരു സത്യം ചെയ്യിച്ചു: ഞാന്‍ പാര്‍ക്കുന്ന കാനാന്‍കാരുടെ നാട്ടില്‍നിന്ന് എന്റെ മകനു നീയൊരു വധുവിനെ തിരഞ്ഞെടുക്കരുത്. 38മറിച്ച്, നീ എന്റെ പിതാവിന്റെ നാട്ടില്‍ എന്റെ ചാര്‍ച്ചക്കാരുടെയടുത്തു പോയി, എന്റെ മകന് ഒരു ബീവിയെ കണ്ടുപിടിക്കണം. 39ഞാന്‍ ചോദിച്ചു: ഒരുവേള ആ പെണ്‍കുട്ടി എന്റെ കൂടെ വന്നില്ലെങ്കിലോ? 40അവന്‍ എന്നോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന റബ്ബുൽ ആലമീൻ തന്റെ മലക്കിനെ നിന്റെ മുന്‍പേ അയച്ച് നിന്റെ വഴി ശുഭമാക്കും. എന്റെ പിതാവിന്റെ വീട്ടില്‍നിന്ന്, എന്റെ ചാര്‍ച്ചക്കാരില്‍നിന്ന്, നീ എന്റെ മകന് ഒരു വധുവിനെ തിരഞ്ഞെടുക്കും. 41എന്റെ ചാര്‍ച്ചക്കാരുടെയടുത്തു ചെല്ലുമ്പോള്‍ പ്രതിജ്ഞയില്‍നിന്ന് നീ വിമുക്തനാകും. അവര്‍ പെണ്‍കുട്ടിയെ നിനക്ക് വിട്ടുതന്നില്ലെങ്കിലും പ്രതിജ്ഞയില്‍നിന്ന് നീ വിമുക്തനായിരിക്കും.

42ഞാന്‍ കിണറ്റുകരയില്‍ വന്നപ്പോള്‍ ഇങ്ങനെ ദുആ ഇരന്നു: എന്റെ യജമാനനായ ഇബ്രാഹീമിൻറെ മഅബൂദായ യാ റബ്ബുൽ ആലമീൻ, ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കാര്യം അങ്ങ് ഇപ്പോള്‍ ശുഭമാക്കണമേ. 43ഇതാ, ഞാന്‍ ഈ കിണറ്റിന്‍കരെ നില്‍ക്കും. വെള്ളം കോരാന്‍ വരുന്ന പെണ്‍കുട്ടിയോട്, ദയവായി നിന്റെ കുടത്തില്‍നിന്ന് എനിക്കല്‍പം വെള്ളം കുടിക്കാന്‍ തരിക എന്നു ഞാന്‍ പറയും. 44അപ്പോള്‍, കുടിച്ചാലും, അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാമല്ലോ എന്നുപറയുന്ന പെണ്‍കുട്ടിയാവട്ടെ എന്റെ യജമാനന്റെ മകന് അവിടുന്നു കണ്ടുവച്ചിരിക്കുന്നവള്‍.

45എന്റെ ഉള്ളില്‍ ഞാനിതു പറഞ്ഞുതീരുംമുമ്പ് തോളില്‍ കുടവുമായിവെള്ളം കോരാന്‍ റബേക്കാ വന്നു. അവള്‍ ഇറങ്ങിച്ചെന്ന് വെള്ളം കോരി. ഞാന്‍ അവളോട് എനിക്കല്‍പം കുടിക്കാന്‍ തരുക എന്നുപറഞ്ഞു. 46അവള്‍ ഉടനെ കുടം തോളില്‍ നിന്നിറക്കി, ഇങ്ങനെ പറഞ്ഞു: കുടിച്ചാലും; അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ കുടിക്കാന്‍ തരാം. ഞാന്‍ കുടിച്ചു. ഒട്ടകങ്ങള്‍ക്കും അവള്‍ വെള്ളം കൊടുത്തു. 47അപ്പോള്‍, ഞാനവളോട് നീ ആരുടെ മകളാണ്? എന്നു ചോദിച്ചു. നാഹോറിനു മില്‍ക്കായില്‍ ജനിച്ച ബത്തുവേലിന്റെ മകളാണ് ഞാന്‍ എന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ അവള്‍ക്കു മോതിരവും വളകളും കൊടുത്തു. 48അതിനുശേഷം എന്റെ യജമാനനായ ഇബ്രാഹീമിൻറെ മഅബൂദായ റബ്ബുൽ ആലമീന് ഞാന്‍ താണുവണങ്ങി ഇബാദത്ത് ചെയ്തു. എന്റെ യജമാനന്റെ മകന് അവന്റെ സഹോദരന്റെ മകളെ വധുവായി തിരഞ്ഞെടുക്കുവാന്‍ എന്നെ നേര്‍വഴിക്കു നയിച്ച അവിടുത്തെ ഞാന്‍ സ്തുതിച്ചു. 49അതുകൊണ്ട് എന്റെ യജമാനനോടു നിങ്ങള്‍ കാരുണ്യത്തോടും വിശ്വസ്തതയോടും കൂടിപെരുമാറുമെങ്കില്‍, അതു പറയുക, മറിച്ചാണെങ്കിലും പറയുക. എനിക്ക് അതനുസരിച്ചു പ്രവര്‍ത്തിക്കാമല്ലോ.

50അപ്പോള്‍ ലാബാനും ബത്തുവേലും പറഞ്ഞു: ഇതു റബ്ബുൽ ആലമീൻറെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങള്‍ക്കു പറയാനില്ല. 51ഇതാ, റബേക്കാ നിന്റെ മുമ്പില്‍ നില്‍ക്കുന്നു. അവളെകൊണ്ടുപോയ്‌ക്കൊള്ളുക. റബ്ബുൽ ആലമീൻ തിരുവുള്ളമായതുപോലെ അവള്‍ നിന്റെ യജമാനന്റെ മകനു ബീവിയായിരിക്കട്ടെ.

52ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഇബ്രാഹീമിൻറെ ഭൃത്യന്‍ താണുവീണു റബ്ബുൽ ആലമീന് ഇബാദത്ത് ചെയ്തു. 53അനന്തരം, അവന്‍ പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമെടുത്തു റബേക്കായ്ക്കു കൊടുത്തു. അവളുടെ സഹോദരനും ഉമ്മയ്ക്കും വിലപിടിപ്പുള്ള സമ്മാനങ്ങളും അവന്‍ കൊടുത്തു. 54അവനും കൂടെയുണ്ടായിരുന്നവരും ഭക്ഷിക്കുകയും പാനം ചെയ്യുകയും ആ രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. പുലര്‍ച്ചയ്ക്ക് എഴുന്നേറ്റ് അവന്‍ പറഞ്ഞു: എന്നെ യജമാനന്റെ അടുത്തേക്കു തിരിച്ചയയ്ക്കുക. 55അവളുടെ ഉമ്മയും സഹോദരനും പറഞ്ഞു: കുറച്ചുനാള്‍കൂടി, പത്തു ദിവസമെങ്കിലും, അവളിവിടെ നില്‍ക്കട്ടെ. 56അതു കഴിഞ്ഞ് അവള്‍ക്കു പോകാം. അവന്‍ പറഞ്ഞു: എന്നെ താമസിപ്പിക്കരുത്. റബ്ബുൽ ആലമീൻ എന്റെ വഴി ശുഭമാക്കിയിരിക്കകൊണ്ട്‌ യജമാനന്റെയടുക്കലേക്കു തിരിച്ചുപോകാന്‍ എന്നെ അനുവദിക്കുക. 57നമുക്കു പെണ്‍കുട്ടിയെ വിളിച്ചു ചോദിക്കാം എന്ന് അവര്‍ പറഞ്ഞു. 58അവര്‍ റബേക്കായെ വിളിച്ച് നീ ഈ മനുഷ്യനോടുകൂടെപോകുന്നുവോ എന്നുചോദിച്ചു. ഞാന്‍ പോകുന്നു എന്ന് അവള്‍ മറുപടി പറഞ്ഞു. 59അവര്‍ അവരുടെ സഹോദരി റബേക്കായെയും അവളുടെ തോഴിയെയും ഇബ്രാഹീമിൻറെ ഭൃത്യനോടും അവന്റെ ആള്‍ക്കാരോടും കൂടെ പറഞ്ഞയച്ചു. 60അവര്‍ അവളെ ആശീര്‍വദിച്ചു പറഞ്ഞു: നീ ഞങ്ങളുടെ സഹോദരിയാണ്. നീ ആയിരങ്ങളുടെയും, പതിനായിരങ്ങളുടെയും ഉമ്മയായിത്തീരുക. തങ്ങളെ വെറുക്കുന്നവരുടെ വാതിലുകള്‍ നിന്റെ സന്തതികള്‍ പിടിച്ചെടുക്കട്ടെ. 61റബേക്കായും തോഴിമാരും ഒട്ടകപ്പുറത്തു കയറി അവനെ അനുഗമിച്ചു. അങ്ങനെ റബേക്കായുമായി ഭൃത്യന്‍ പുറപ്പെട്ടു.

62ആയിടയ്ക്ക് ഇഷാഹാക്ക് ബേര്‍ല്ഹായ്‌റോയില്‍ നിന്നു പോന്ന് നെഗെബില്‍ താമസിക്കുകയായിരുന്നു. 63ഒരുദിവസം വൈകുന്നേരം അവന്‍ ചിന്താമഗ്‌നനായി വയലിലൂടെ നടക്കുകയായിരുന്നു. അവന്‍ തലപൊക്കി നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതു കണ്ടു. 64റബേക്കായും ശിരസ്‌സുയര്‍ത്തിനോക്കി. ഇഷാഹാക്കിനെ കണ്ടപ്പോള്‍ അവള്‍ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി. 65അവള്‍ ഭൃത്യനോടു ചോദിച്ചു: അങ്ങകലെ പാടത്തുകൂടി നമ്മുടെ നേരേ നടന്നുവരുന്ന മനുഷ്യന്‍ ആരാണ്? ഭൃത്യന്‍ പറഞ്ഞു: അവനാണ് എന്റെ യജമാനന്‍. ഉടനെ അവള്‍ ശിരോവസ്ത്രംകൊണ്ടു മുഖംമൂടി. 66നടന്നതെല്ലാം ഭൃത്യന്‍ ഇഷാഹാക്കിനോടു പറഞ്ഞു. 67ഇഷാഹാക്ക് അവളെ തന്റെ ഉമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവന്‍ അവളെ ബീവിയായി സ്വീകരിച്ചു. അവന്‍ അവളെ സ്‌നേഹിച്ചു. അങ്ങനെ ഉമ്മയുടെ വേര്‍പാടില്‍ ദുഃഖിച്ചിരുന്ന അവന് ആശ്വാസം ലഭിച്ചു.