സൂറ അൽ-വജ്ഹ 19

സാദൂമിൻറെ പാപം

19 1വൈകുന്നേരമായപ്പോള്‍ ആ രണ്ടു മലക്കുകൾ സാദൂമിൽ ചെന്നു. ലൂത്ത് നഗരവാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലൂത്ത് അവരെ എതിരേല്‍ക്കാനായി എഴുന്നേറ്റു ചെന്ന് നിലംപറ്റെ താണുവണങ്ങി. 2അവന്‍ പറഞ്ഞു: യജമാനന്‍മാരേ, ദാസന്റെ വീട്ടിലേക്കു വന്നാലും. കാല്‍ കഴുകി രാത്രി ഇവിടെ തങ്ങുക. രാവിലെ എഴുന്നേറ്റു യാത്ര തുടരാം. അവര്‍ മറുപടി പറഞ്ഞു: വേണ്ടാ, രാത്രി ഞങ്ങള്‍ തെരുവില്‍ കഴിച്ചുകൊള്ളാം. 3അവന്‍ വളരെ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ അവന്റെ വീട്ടിലേക്കുപോയി. അവന്‍ അവര്‍ക്കൊരു വിരുന്നൊരുക്കി; പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. അവര്‍ അതു ഭക്ഷിച്ചു.

4അവര്‍ കിടക്കുംമുമ്പേ സാദൂം നഗരത്തിന്റെ എല്ലാ ഭാഗത്തും നിന്നു യുവാക്കന്‍മാര്‍ മുതല്‍ വൃദ്ധന്‍മാര്‍വരെയുള്ള എല്ലാവരും വന്നു വീടുവളഞ്ഞു. 5അവര്‍ ലൂത്തിനെ വിളിച്ചുപറഞ്ഞു: രാത്രി നിന്റെയടുക്കല്‍ വന്നവരെവിടെ? ഞങ്ങള്‍ക്ക് അവരുമായി സുഖഭോഗങ്ങളിലേര്‍പ്പെടേണ്ടതിന് അവരെ പുറത്തുകൊണ്ടുവരുക. 6ലൂത്ത് പുറത്തിറങ്ങി, കതകടച്ചിട്ട് അവരുടെ അടുത്തേക്കുചെന്നു. 7അവന്‍ പറഞ്ഞു: സഹോദരരേ, ഇത്തരം മ്ലേച്ഛത കാട്ടരുതെന്ന് ഞാന്‍ നിങ്ങളോടു യാചിക്കുന്നു. 8പുരുഷസ്പര്‍ശമേല്‍ക്കാത്ത രണ്ടു പെണ്‍മക്കള്‍ എനിക്കുണ്ട്. അവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടു ചെയ്തുകൊള്ളുക. പക്‌ഷേ, ഈ പുരുഷന്‍മാരെ മാത്രം ഒന്നും ചെയ്യരുത്. എന്തെന്നാല്‍, അവര്‍ എന്റെ അതിഥികളാണ്. മാറിനില്‍ക്കൂ, അവര്‍ അട്ടഹസിച്ചു. 9പരദേശിയായി വന്നവന്‍ ന്യായം വിധിക്കുവാന്‍ ഒരുങ്ങുന്നു! അവരോടെന്നതിനെക്കാള്‍ മോശമായി നിന്നോടും ഞങ്ങള്‍ പെരുമാറും. അവര്‍ ലൂത്തിനെ ശക്തിയായി തള്ളിമാറ്റി വാതില്‍ തല്ലിപ്പൊളിക്കാന്‍ ചെന്നു. 10പക്‌ഷേ, ലൂത്തിൻറെ അതിഥികള്‍ കൈനീട്ടി അവനെ വലിച്ചു വീട്ടിനുള്ളിലാക്കിയിട്ട് വാതിലടച്ചു. 11വാതില്‍ക്കലുണ്ടായിരുന്ന എല്ലാവരെയും അവര്‍ അന്ധരാക്കി. അവര്‍ വാതില്‍ തപ്പിത്തടഞ്ഞു വലഞ്ഞു.

ലൂത്ത് സാദൂം വിടുന്നു

12ആ രണ്ടുപേര്‍ ലൂത്തിനോടു പറഞ്ഞു: ഇവരെക്കൂടാതെ നിനക്ക് ആരെങ്കിലും ഇവിടെയുണ്ടോ? പുത്രന്‍മാരോ പുത്രികളോ മരുമക്കളോ മറ്റാരെങ്കിലുമോ നഗരത്തില്‍ ഉണ്ടെങ്കില്‍ എല്ലാവരെയും ഉടന്‍ പുറത്തു കടത്തിക്കൊള്ളുക. 13ഈ സ്ഥലം ഞങ്ങള്‍ നശിപ്പിക്കാന്‍ പോവുകയാണ്. ഇവിടത്തെ ജനങ്ങള്‍ക്കെതിരേ രൂക്ഷമായ നിലവിളി റബ്ബുൽ ആലമീൻറെ മുമ്പില്‍ എത്തിയിരിക്കുന്നു. ഇവിടം നശിപ്പിക്കാന്‍ റബ്ബുൽ ആലമീൻ ഞങ്ങളെ അയച്ചിരിക്കുകയാണ്. 14ഉടനെ ലൂത്ത് തന്റെ പുത്രിമാരെ നിക്കാഹ് ചെയ്യാനിരുന്നവരുടെ അടുത്തുചെന്നു പറഞ്ഞു: എഴുന്നേറ്റ് ഉടനെ സ്ഥലം വിട്ടുപോവുക. റബ്ബുൽ ആലമീൻ ഈ നഗരം നശിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ അവന്‍ തമാശ പറയുകയാണ് എന്നത്രേ അവര്‍ക്കു തോന്നിയത്.

15നേരം പുലര്‍ന്നപ്പോള്‍ മലക്കുകൾ ലൂത്തിനോടു പറഞ്ഞു: എഴുന്നേറ്റു ബീവിയെയും പെണ്‍മക്കള്‍ രണ്ടുപേരെയും കൂട്ടി വേഗം പുറപ്പെടുക. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും. 16എന്നാല്‍, അവന്‍ മടിച്ചുനിന്നു. റബ്ബുൽ ആലമീന് അവനോടു കരുണ തോന്നിയതുകൊണ്ട് ആ മനുഷ്യര്‍ അവനെയും ബീവിയെയും മക്കളെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തുകൊണ്ടുപോയി വിട്ടു. 17അവരെ പുറത്തുകൊണ്ടുചെന്നു വിട്ടതിനുശേഷം അവരിലൊരുവന്‍ പറഞ്ഞു: ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക. പിന്‍തിരിഞ്ഞു നോക്കരുത്. താഴ്‌വരയിലെങ്ങും തങ്ങുകയുമരുത്. മലമുകളിലേക്ക് ഓടി രക്ഷപെടുക. അല്ലെങ്കില്‍ നിങ്ങള്‍ വെന്തുനശിക്കും. 18ലൂത്ത് പറഞ്ഞു: യജമാനനേ, അങ്ങനെ പറയരുതേ! 19ഞാന്‍ അങ്ങയുടെ പ്രീതിക്കു പാത്രമായല്ലോ. എന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ അവിടുന്നു വലിയ കാരുണ്യമാണു കാണിച്ചിരിക്കുന്നത്. എന്നാല്‍, മലയില്‍ ഓടിക്കയറി രക്ഷപെടാന്‍ എനിക്കു വയ്യാ. അപകടം എന്നെ പിടികൂടി ഞാന്‍ മരിച്ചേക്കുമെന്നു ഭയപ്പെടുന്നു. 20ഇതാ, ആ കാണുന്ന പട്ടണം ഓടി രക്ഷപെടാവുന്നത്ര അടുത്താണ്, ചെറുതുമാണ്. ഞാന്‍ അങ്ങോട്ട് ഓടി രക്ഷപെട്ടുകൊള്ളട്ടെ? - അതു ചെറുതാണല്ലോ - അങ്ങനെ എനിക്ക് ജീവന്‍ രക്ഷിക്കാം. 21അവന്‍ പറഞ്ഞു: ശരി, അക്കാര്യവും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞ പട്ടണത്തെ ഞാന്‍ നശിപ്പിക്കുകയില്ല. വേഗമാവട്ടെ; അങ്ങോട്ട് ഓടി രക്ഷപെടുക. 22നീ അവിടെയെത്തുംവരെ എനിക്കൊന്നും ചെയ്യാനാവില്ല. ആ പട്ടണത്തിനു സോവാര്‍ എന്നു പേരുണ്ടായി.

സാദൂമും - അമൂറായും നശിക്കുന്നു

23ലൂത്ത് സോവാറില്‍ എത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചുകഴിഞ്ഞിരുന്നു. 24റബ്ബുൽ ആലമീൻ ആകാശത്തില്‍ നിന്നു സോദോമിലും അമൂറായിലും അഗ്‌നിയും ഗന്ധകവും വര്‍ഷിച്ചു. 25ആ പട്ടണങ്ങളെയും താഴ്‌വരകളെയും അവയിലെ നിവാസികളെയും സസ്യലതാദികളെയും അവിടുന്നു നാമാവശേഷമാക്കി. 26ലൂത്തിൻറെ ബീവി അവന്റെ പിറകേ വരുകയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായിത്തീര്‍ന്നു.

27ഇബ്രാഹീം അതിരാവിലെ എഴുന്നേറ്റ്, താന്‍ റബ്ബുൽ ആലമീൻറെ മുമ്പില്‍ നിന്ന സ്ഥലത്തേക്കുചെന്നു. 28അവന്‍ സാദൂമിനും അമൂറായ്ക്കും താഴ്‌വരപ്രദേശങ്ങള്‍ക്കും നേരേനോക്കി. തീച്ചൂളയില്‍ നിന്നെന്ന പോലെ ആ പ്രദേശത്തുനിന്നെല്ലാം പുകപൊങ്ങുന്നതു കണ്ടു.

29താഴ്‌വരകളിലെ നഗരങ്ങള്‍ നശിപ്പിച്ചപ്പോള്‍ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അബ്രാഹത്തെ ഓര്‍ത്തു. ലൂത്ത് പാര്‍ത്തിരുന്ന ഈ നഗരങ്ങളെ നശിപ്പിച്ചപ്പോള്‍ അവിടുന്നു ലൂത്തിനെ നാശത്തില്‍നിന്നു രക്ഷിച്ചു.

മൊവാബ്യര്‍, അമ്മോന്യര്‍

30സോവാറില്‍ പാര്‍ക്കാന്‍ ലൂത്തിനു ഭയമായിരുന്നു. അതുകൊണ്ട് അവന്‍ തന്റെ രണ്ടു പെണ്‍മക്കളോടുകൂടെ അവിടെനിന്നു പുറത്തു കടന്ന് മലയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ പാര്‍ത്തു. 31മൂത്തവള്‍ ഇളയവളോടു പറഞ്ഞു: നമ്മുടെ പിതാവിനു പ്രായമായി. ലോകനടപ്പനുസരിച്ചു നമ്മോടു സംഗമിക്കുവാന്‍ ദുനിയാവിൽ വേറൊരു പുരുഷനുമില്ല. 32അപ്പനെ വീഞ്ഞുകുടിപ്പിച്ച് നമുക്ക് അവനോടൊന്നിച്ചു ശയിക്കാം; അങ്ങനെ അപ്പന്റെ സന്താനപരമ്പര നിലനിര്‍ത്താം. 33അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നു കിടന്നതോ, എഴുന്നേറ്റു പോയതോ അവന്‍ അറിഞ്ഞില്ല.

34പിറ്റേന്നു മൂത്തവള്‍ ഇളയവളോടു പറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം. 35അന്നു രാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. 36അങ്ങനെ ലൂത്തിൻറെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി. 37മൂത്തവള്‍ക്ക് ഒരു മകന്‍ ജനിച്ചു. അബാഹു (മൊവാബ്) എന്ന് അവനുപേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ള മൊവാബ്യരുടെയെല്ലാം പിതാവാണ് അവന്‍. 38ഇളയവള്‍ക്കും ഒരു മകന്‍ ജനിച്ചു. ബന്‍അമ്മി എന്ന് അവനു പേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ള അമ്മൂന്യരുടെയെല്ലാം പിതാവാണ് അവന്‍ .


Footnotes