ഇബ്രാനി 11  

പൂര്‍വികരുടെ ഈമാൻ

11 1ഈമാൻ എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്. 2ഇതു മൂലമാണ് പൂര്‍വികന്‍മാര്‍ അംഗീകാരത്തിന് അര്‍ഹരായത്. 3അള്ളാഹുവിന്റെ കലിമത്തുള്ളയാല്‍ ദുനിയാവ് സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും ഈമാൻ മൂലം നാം അറിയുന്നു.

4ഈമാൻ മൂലം ഹാബീല്‍ കാബീലിന്‍റതിനെക്കാള്‍ ശ്രേഷ്ഠമായ ഖുർബാനി അള്ളാഹുവിനു സമര്‍പ്പിച്ചു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പിച്ച നേർച്ചകളെക്കുറിച്ചു അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ തന്നെ സാക്ഷ്യം നല്‍കി. 5അവന്‍ മരിച്ചെങ്കിലും തന്റെ ഈമാനിലൂടെ ഇന്നും സംസാരിക്കുന്നു. ഈമാൻ മൂലം ഇദ്രീസ് മരണം കാണാതെ സംവഹിക്കപ്പെട്ടു. അള്ളാഹു സുബുഹാന തഅലാ അവനെ സംവഹിച്ചതു കൊണ്ട് പിന്നീട് അവന്‍ കാണപ്പെട്ടുമില്ല. 6അപ്രകാരം എടുക്കപ്പെടുന്നതിനു മുന്‍പ് താന്‍ അള്ളാഹുവിനെ പ്രസാദിപ്പിച്ചുവെന്ന് അവനു സാക്ഷ്യം ലഭിച്ചു. ഈമാനില്ലാതെ അള്ളാഹുവിനെ പ്രസാദിപ്പിക്കുക സാധ്യമല്ല. അള്ളാഹുവിൻറെ സന്നിധിയില്‍ ശരണം പ്രാപിക്കുന്നവര്‍ അള്ളാഹു ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു പ്രതിഫലം നല്‍കുമെന്നും ഈമാൻ വെക്കണം. 7ഈമാൻ മൂലമാണ് നൂഹ് നബി അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി അള്ളാഹു മുന്നറിയിപ്പു കൊടുത്തപ്പോള്‍, തന്റെ വീട്ടുകാരുടെ രക്ഷയ്ക്കുവേണ്ടി ഭയഭക്തിയോടെ പെട്ടകം നിര്‍മിച്ചത്. ഇതുമൂലം അവന്‍ ധുനിയാവിനെ കുറ്റം വിധിക്കുകയും ഈമാനില്‍ നിന്നുളവാകുന്ന നീതിയുടെ അവകാശിയാവുകയും ചെയ്തു.

8ഈമാൻ മൂലം ഇബ്രാഹീം തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെ തന്നെയാണ് അവന്‍ പുറപ്പെട്ടത്. 9ഈമാനോടെ അവന്‍ വാഗ്ദത്ത ഭൂമിയില്‍ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാഖൂബിനോടുമൊത്ത് അവന്‍ കൂടാരങ്ങളില്‍ താമസിച്ചു. 10അള്ളാഹു സുബുഹാന തഅലാ സംവിധാനം ചെയ്തതും നിര്‍മിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്ഷിച്ചിരുന്നു. 11തന്നോടു വാഗ്ദാനം ചെയ്തവന്‍ വിശ്വസ്തനാണെന്നു വിചാരിച്ചതു കൊണ്ട്, പ്രായം കവിഞ്ഞിട്ടും സാറാ ഈമാൻ മൂലം ഗര്‍ഭധാരണത്തിനു വേണ്ട ശക്തി പ്രാപിച്ചു. 12അതിനാല്‍, ഒരുവനില്‍ നിന്ന് - അതും മൃതപ്രായനായ ഒരുവനില്‍ നിന്ന് - ആകാശത്തിലെ നക്ഷത്രജാലങ്ങള്‍ പോലെയും കടലോരത്തെ സംഖ്യാതീതമായ മണല്‍ത്തരികള്‍ പോലെയും വളരെപ്പേര്‍ ജനിച്ചു.

13ഇവരെല്ലാം ഈമാനോടെയാണ് മരിച്ചത്. അവര്‍ വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ദൂരെനിന്ന് അവയെക്കണ്ട് അഭിവാദനം ചെയ്യുകയും തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയും ചെയ്തു. 14ഇപ്രകാരം പറയുന്നവര്‍ തങ്ങള്‍ പിതൃദേശത്തെയാണ് അന്വേഷിക്കുന്നതെന്നു വ്യക്തമാക്കുന്നു. 15തങ്ങള്‍ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവര്‍ ചിന്തിച്ചിരുന്നതെങ്കില്‍, അവിടേക്കു തന്നെ മടങ്ങിച്ചെല്ലാന്‍ അവസരം ഉണ്ടാകുമായിരുന്നു. 16ഇപ്പോഴാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രേഷ്ഠവും ജന്നത്തിൻറേതുമായതിനെ ലക്ഷ്യം വയ്ക്കുന്നു. അവരുടെ മഅബൂദ് എന്നു വിളിക്കപ്പെടുന്നതില്‍ അള്ളാഹു തഅലാ ലജ്ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ.

17ഈമാൻ മൂലമാണ്, പരീക്ഷിക്കപ്പെട്ടപ്പോള്‍ ഇബ്രാഹീം ഇസഹാക്കിനെ സമര്‍പ്പിച്ചത്. 18ഇസഹാക്കിലൂടെ നിന്റെ സന്തതി വിളിക്കപ്പെടും എന്ന വാഗ്ദാനം സ്വീകരിച്ചിരുന്നിട്ടും, അവന്‍ തന്റെ ഏകപുത്രനെ ഖുർബാനിയര്‍പ്പിക്കാന്‍ ഒരുങ്ങി. 19മരിച്ചവരില്‍ നിന്നു മനുഷ്യരെ ഉയിര്‍പ്പിക്കാന്‍ പോലും അള്ളാഹുവിനു കഴിയുമെന്ന് അവന്‍ വിചാരിച്ചു. അതുകൊണ്ട്, ആലങ്കാരികമായിപ്പറഞ്ഞാല്‍ ഇസഹാക്കിനെ അവനു തിരിച്ചുകിട്ടി. 20വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഈമാനാല്‍ ഇസഹാക്ക് യാഖൂബിനെയും ഏസാവിനെയും അനുഗ്രഹിച്ചു. 21ആസന്ന മരണനായ യാഖൂബ് തന്റെ വടി ഊന്നി നിന്ന് ഇബാദത്ത് ചെയ്തുകൊണ്ട്, യൂസുഫിന്റെ മക്കളെ ഓരോരുത്തരെയും ഈമാനോടെ അനുഗ്രഹിച്ചു. 22യൂസുഫ് മരിക്കുമ്പോള്‍, ഈമാൻ മൂലം ഇസ്രായിലാഹ് മക്കളുടെ പുറപ്പാടിനെ മനസ്‌സില്‍ കണ്ടു കൊണ്ട് തന്റെ അസ്ഥികള്‍ എന്തുചെയ്യണമെന്നു നിര്‍ദേശങ്ങള്‍ കൊടുത്തു.

23ഈമാൻ മൂലം മൂസാ നബിയെ, അവന്‍ ജനിച്ചപ്പോള്‍ മാതാപിതാക്കന്‍മാര്‍ മൂന്നു മാസത്തേക്ക് ഒളിച്ചുവച്ചു. എന്തെന്നാല്‍, കുട്ടി സുന്ദരനാണെന്ന് അവര്‍ കണ്ടു. രാജകല്‍പനയെ അവര്‍ ഭയപ്പെട്ടില്ല. 24മൂസാ നബി വളര്‍ന്നു വന്നപ്പോള്‍, ഫറവോയുടെ മകളുടെ മകന്‍ എന്നു വിളിക്കപ്പെടുന്നത് ഈമാൻ മൂലം അവന്‍ നിഷേധിച്ചു. 25പാപത്തിന്റെ നൈമിഷിക സുഖങ്ങള്‍ ആസ്വദിക്കുന്നതിനെക്കാള്‍ അള്ളാഹുവിൻറെ ജനത്തിന്റെ കഷ്ടപ്പാടുകളില്‍ പങ്കുചേരുന്നതിനാണ് അവന്‍ ഇഷ്ടപ്പെട്ടത്. 26അൽ മസീഹിനെ പ്രതി സഹിക്കുന്ന നിന്ദനങ്ങള്‍ ഈജിപ്തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവന്‍ ദൃഷ്ടി പതിച്ചത്. 27രാജകോപം ഭയപ്പെടാതെ, ഈമാനാല്‍ അവന്‍ ഈജിപ്തു വിട്ടു. അദൃശ്യനായവനെ ദര്‍ശിച്ചാലെന്ന പോലെ അവന്‍ സഹിച്ചുനിന്നു. 28ആദ്യജാതന്‍മാരെ കൊല്ലുന്നവന്‍ അവരെ സ്പര്‍ശിക്കാതിരുന്നതിനു ഈമാനില്‍ അവന്‍ പെസഹ ആചരിക്കുകയും രക്തം തളിക്കുകയും ചെയ്തു.

29ഈമാനാല്‍ അവര്‍ വരണ്ട ഭൂമിയിലൂടെ എന്നവിധം ചെങ്കടല്‍ കടന്നു. എന്നാല്‍, ഈജിപ്തുകാര്‍ അപ്രകാരം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കടല്‍ അവരെ വിഴുങ്ങിക്കളഞ്ഞു. 30ഈമാനോടെ ഇസ്രായിലാഹ് ജനം ജറീക്കോയുടെ കോട്ടകള്‍ക്ക് ഏഴു ദിവസം വലത്തു വച്ചപ്പോള്‍ അവ ഇടിഞ്ഞു വീണു. 31വേശ്യയായ റാഹാബ് ഈമാൻ നിമിത്തം ചാരന്‍മാരെ സമാധാനത്തില്‍ സ്വീകരിച്ചതുകൊണ്ട് അവള്‍ ഖാഫിറുകളോടൊപ്പം നശിച്ചില്ല.

32കൂടുതലായി എന്താണു ഞാന്‍ പറയേണ്ടത്? ഗിദയോന്‍, ബാറക്, സാംസണ്‍, ജഫ്താ, ദാവൂദ്, സാമുവല്‍ ഇവരെക്കുറിച്ചും അംബിയാ നബിമാരെക്കുറിച്ചും പ്രതിപാദിക്കാന്‍ സമയം പോരാ. 33അവര്‍ ഈമാനിലൂടെ രാജ്യങ്ങള്‍ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗ്ദാനങ്ങള്‍ സ്വീകരിച്ചു; സിംഹങ്ങളുടെ വായകള്‍ പൂട്ടി; 34അഗ്‌നിയുടെ ശക്തി കെടുത്തി; വാളിന്റെ വായ്ത്തലയില്‍ നിന്നു രക്ഷപെട്ടു; ബലഹീനതയില്‍ നിന്നു ശക്തിയാര്‍ജിച്ചു;യുദ്ധത്തില്‍ ശക്തന്‍മാരായി; വിദേശ സേനകളെ കീഴ്‌പ്പെടുത്തി. 35സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചുപോയവരെ പുനരുജ്ജീവനത്തിലൂടെ തിരിച്ചുകിട്ടി. ചിലര്‍ മരണം വരെ പ്രഹരിക്കപ്പെട്ടു. മെച്ചപ്പെട്ട പുനരുത്ഥാനം പ്രാപിക്കാന്‍ വേണ്ടി പീഡയില്‍ നിന്നു രക്ഷപെടാന്‍ അവര്‍ കൂട്ടാക്കിയില്ല. 36ചിലര്‍ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹ വാസവും സഹിച്ചു. 37ചിലരെ കല്ലെറിഞ്ഞു; ചിലരെ വിചാരണ ചെയ്തു; ചിലര്‍ രണ്ടായി വെട്ടി മുറിക്കപ്പെട്ടു; ചിലര്‍ വാളുകൊണ്ട് വധിക്കപ്പെട്ടു. ചിലര്‍ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോലു ധരിച്ചു നിസ്‌സഹായരായും വേദനിക്കുന്നവരായും പീഡിതരായും അലഞ്ഞു നടന്നു. 38അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു. വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അവര്‍ അലഞ്ഞു തിരിഞ്ഞു.

39ഈമാൻ മൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല. 40കാരണം, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണരാക്കപ്പെടരുത് എന്നു കണ്ട് അള്ളാഹു സുബുഹാന തഅലാ നമുക്കായി കുറെക്കൂടെ ശ്രേഷ്ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു.


Footnotes