സൂറ അൽ-വജ്ഹ 29

ലാബാന്റെ വീട്ടില്‍

29 1യാഖൂബ് യാത്ര തുടര്‍ന്നു. കിഴക്കുള്ളവരുടെ ദേശത്ത് അവന്‍ എത്തിച്ചേര്‍ന്നു. 2അവിടെ വയലില്‍ ഒരു കിണര്‍ കണ്ടു; അതിനു ചുറ്റും മൂന്ന് ആട്ടിന്‍പറ്റങ്ങളും. ആ കിണറ്റില്‍ നിന്നാണ് ആടുകള്‍ക്കെല്ലാം വെള്ളം കൊടുത്തിരുന്നത്. വലിയൊരു കല്ലുകൊണ്ടു കിണര്‍ മൂടിയിരുന്നു. 3ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിച്ചേരുമ്പോള്‍ അവര്‍ കിണറ്റു വക്കത്തു നിന്നു കല്ലുരുട്ടി മാറ്റി ആടുകള്‍ക്കു വെള്ളം കൊടുക്കും. അതുകഴിഞ്ഞ്, കല്ല് ഉരുട്ടിവച്ചു കിണറടയ്ക്കുകയും ചെയ്യും.

4യാഖൂബ് അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? ഹാരാനില്‍ നിന്ന് എന്ന് അവര്‍ മറുപടി പറഞ്ഞു. 5അവന്‍ വീണ്ടും ചോദിച്ചു: നിങ്ങള്‍ ലാബാൻ ഇബ്നു നാഹോറിനെ അറിയുമോ? അറിയും എന്ന് അവര്‍ പറഞ്ഞു. 6അവനു സുഖമാണോ? അവന്‍ ചോദിച്ചു. അതേ, അവര്‍ പറഞ്ഞു. ഇതാ അവന്റെ മകള്‍ റാഹീൽ ആടുകളുമായി വരുന്നു. 7അവന്‍ പറഞ്ഞു: പകല്‍ ഇനിയും ഏറെയുണ്ടല്ലോ. ആടുകളെ ആലയിലാക്കാന്‍ നേരമായിട്ടില്ല. ആടുകള്‍ക്കു വെള്ളം കൊടുത്ത് അവയെകൊണ്ടുപോയി തീറ്റുക. 8അവര്‍ പറഞ്ഞു: അങ്ങിനെയല്ല, ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തുമ്പോഴേ കല്ലുരുട്ടി മാറ്റി ആടുകള്‍ക്കു വെള്ളം കൊടുക്കാറുള്ളു.

9അവന്‍ അവരുമായി സംസാരിച്ചുകൊണ്ടിരിക്കേ റാഹീൽ തന്റെ പിതാവിന്റെ ആടുകളുമായി വന്നു. അവളാണ് അവയെ മേയിച്ചിരുന്നത്. 10തന്റെ മാതൃ സഹോദരനായ ലാബാന്റെ മകള്‍ റാഹീലിനെയും അവന്റെ ആടുകളെയും കണ്ടപ്പോള്‍ യാഖൂബ് ചെന്ന് കിണര്‍ മൂടിയിരുന്ന കല്ല് ഉരുട്ടിമാറ്റുകയും ലാബാന്റെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു. 11പിന്നീട് അവന്‍ റാഹീലിനെ ചുംബിക്കുകയും ഉറക്കെ കരയുകയും ചെയ്തു. 12താന്‍ അവളുടെ പിതാവിന്റെ ബന്ധുവും റബേക്കായുടെ മകനുമാണെന്ന് യാഖൂബ് അവളോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു പിതാവിനെ വിവരമറിയിച്ചു.

13തന്റെ സഹോദരിയുടെ പുത്രനായ യാഖൂബിൻറെ വാര്‍ത്ത കേട്ടപ്പോള്‍ ലാബാന്‍ അവനെ കാണാന്‍ ഓടിയെത്തി. അവന്‍ യാഖൂബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. യാഖൂബ് വിവരങ്ങളെല്ലാം ലാബാനോടു പറഞ്ഞു. 14ലാബാന്‍ പറഞ്ഞു: എന്റെ അസ്ഥിയും മാംസവും തന്നെയാണു നീ. ഒരു മാസം യാഖൂബ് അവന്റെ കൂടെ പാര്‍ത്തു.

യാഖൂബിൻറെ നിക്കാഹ്

15ഒരുദിവസം ലാബാന്‍ യാഖൂബിനെ വിളിച്ചു പറഞ്ഞു: നീ എന്റെ ചാര്‍ച്ചക്കാരനാണെന്നു കരുതി എനിക്കുവേണ്ടി എന്തിനു വെറുതേ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക. 16ലാബാനു രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്തവളുടെ പേര്‍ ലെയാ എന്നും ഇളയവളുടെ പേര്‍ റാഹീൽ എന്നും. 17ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. റാഹീലാകട്ടെ സുന്ദരിയും വടിവൊത്തവളും ആയിരുന്നു. 18യാഖൂബ് റാഹീലിൽ അനുരക്തനായി. അവന്‍ ലാബാനോടു പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹീലിനു വേണ്ടി ഏഴു കൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം. 19ലാബാന്‍ പറഞ്ഞു: അവളെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതിനെക്കാള്‍ നല്ലതു നിനക്കുതരുന്നതാണ്. എന്റെ കൂടെ പാര്‍ത്തു കൊള്ളുക. 20അങ്ങനെ റാഹീലിനു വേണ്ടി യാഖൂബ് ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്‌നേഹം മൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു.

21യാഖൂബ് ലാബാനോടു പറഞ്ഞു: പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്റെ ബീവിയെ തരുക. ഞാന്‍ അവളോടു ചേരട്ടെ. 22ലാബാന്‍ നാട്ടിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി. 23രാത്രിയായപ്പോള്‍ അവന്‍ തന്റെ മകള്‍ ലെയായെ യാഖൂബിൻറെ അടുത്തേക്കു കൊണ്ടുചെന്നു. അവന്‍ അവളോടു കൂടെ ശയിച്ചു. 24ലാബാന്‍ ലെയായ്ക്കു പരിചാരികയായി തന്റെ അടിമയായ സില്‍ഫായെ കൊടുത്തു. 25നേരം വെളുത്തപ്പോള്‍ ലെയായെയാണ് തനിക്കു ലഭിച്ചതെന്ന് അവന്‍ മനസ്‌സിലാക്കി. അവന്‍ ലാബാനോടു പറഞ്ഞു: എന്താണ് അങ്ങ് ഈ ചെയ്തത്? റാഹീലിനു വേണ്ടിയല്ലേ ഞാന്‍ പണിയെടുത്തത്? എന്നെ ചതിച്ചത് എന്തിന്? 26ലാബാന്‍ പറഞ്ഞു: മൂത്തവള്‍ നില്‍ക്കേ ഇളയവളെ പറഞ്ഞയയ്ക്കുക ഞങ്ങളുടെ നാട്ടില്‍ പതിവില്ല. 27ഇവളുടെ മെഹറ് പൂര്‍ത്തിയാകട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. ഏഴുവര്‍ഷത്തേക്കുകൂടി നീ എനിക്കുവേണ്ടി വേലചെയ്യണം. 28യാഖൂബ് സമ്മതിച്ചു. മെഹറ് പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ തന്റെ മകളായ റാഹീലിനെയും അവനു ബീവിയായി നല്‍കി. 29തന്റെ അടിമയായ ബില്‍ഹായെ ലാബാന്‍ റാഹീലിനു പരിചാരികയായി നല്‍കി. 30യാഖൂബ് റാഹീലിൻറെ കൂടെയും ശയിച്ചു. അവന്‍ ലെയായെക്കാള്‍ കൂടുതല്‍ റാഹീലിനെ സ്‌നേഹിച്ചു. ഏഴുവര്‍ഷം കൂടി അവന്‍ ലാബാന്റെ കീഴില്‍ വേലചെയ്തു.

യാഖൂബിൻറെ മക്കള്‍

31ലെയാ അവഗണിക്കപ്പെടുന്നതായി റബ്ബുൽ ആലമീൻ കണ്ടു. അവിടുന്ന് അവള്‍ക്ക് ഗര്‍ഭധാരണ ശക്തിനല്‍കി. റാഹീലാകട്ടെ വന്ധ്യയായിരുന്നു. 32ലെയാ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അവള്‍ അവനു റൂബന്‍ എന്നു പേരിട്ടു; കാരണം, റബ്ബുൽ ആലമീൻ എന്റെ കഷ്ടപ്പാടു കണ്ടിരിക്കുന്നു. ഇനി എന്റെ ഭര്‍ത്താവ് എന്നെ സ്‌നേഹിക്കും എന്ന് അവള്‍ പറഞ്ഞു. 33അവള്‍ വീണ്ടും ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: ഞാന്‍ അവഗണിക്കപ്പെടുന്നെന്നറിഞ്ഞു റബ്ബുൽ ആലമീൻ എനിക്ക് ഇവനെക്കൂടി നല്‍കിയിരിക്കുന്നു. അവള്‍ അവനു ശിമയോന്‍ എന്നു പേരിട്ടു. 34അവള്‍ പിന്നെയും ഗര്‍ഭിണിയായി, ഒരു മകനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: ഇനിയെന്റെ ഭര്‍ത്താവ് എന്നോട് കൂടുതല്‍ അടുക്കും. കാരണം, ഞാനവനു മൂന്നു പുത്രന്‍മാരെ നല്‍കിയിരിക്കുന്നു. അതുകൊണ്ട് അവള്‍ അവനെ ലേവി എന്നു വിളിച്ചു. 35അവള്‍ വീണ്ടും ഗര്‍ഭംധരിക്കുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. അവള്‍ പറഞ്ഞു: ഞാന്‍ റബ്ബുൽ ആലമീനെ സ്തുതിക്കും; അതുകൊണ്ട്, അവള്‍ അവനു യൂദാ എന്നു പേരിട്ടു. പിന്നീട് കുറേകാലത്തേക്ക് അവള്‍ പ്രസവിച്ചില്ല.