അൽ-ഹശ്ർ (പുറപ്പാട്) 32
സ്വര്‍ണംകൊണ്ടുള്ള കാളക്കുട്ടി
32 1മൂസാ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍, ജനം ഹാറൂന്‍റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മൂസാ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല. 2ഹാറൂന്‍ പറഞ്ഞു: നിങ്ങളുടെ ബീവിമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണവളയങ്ങള്‍ ഊരിയെടുത്ത് എന്‍റെ അടുത്തു കൊണ്ടുവരുവിന്‍. 3ജനം തങ്ങളുടെ കാതുകളില്‍ നിന്നു സ്വര്‍ണ വളയങ്ങളൂരി ഹാറൂന്‍റെ മുന്പില് കൊണ്ടുചെന്നു. 4അവന്‍ അവ വാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: യിസ്രായിലാഹേ, ഇതാ ഈജിപ്തില്‍ നിന്നു നിന്നെ കൊണ്ടുവന്ന ദേവന്മാര്. 5അതു കണ്ടപ്പോള്‍ ഹാറൂന്‍ കാളക്കുട്ടിയുടെ മുന്പില് ഒരു ഖുർബാനി പീഠം പണിതിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ റബ്ബുൽ ആലമീന്‍റെ ഉത്‌സവദിനമായിരിക്കും. 6അവര്‍ പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് ദഹനഖുർബാനികളും അനുരഞ്ജന ഖുർബാനികളും അര്‍പ്പിച്ചു; ജനം തീനും കുടിയും കഴിഞ്ഞ് വിനോദങ്ങളിലേര്‍പ്പെട്ടു.
7റബ്ബൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ഉടനെ താഴേക്കു ചെല്ലുക. നീ ഈജിപ്തില്‍ നിന്നു കൂട്ടിക്കൊണ്ടുവന്ന നിന്‍റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. 8ഞാന്‍ നിര്‍ദേശിച്ച മാര്‍ഗത്തില്‍ നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിന് ഇബാദത്ത് ചെയ്യുകയും അതിനു ഖുർബാനിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. യിസ്രായിലാഹേ, നിന്നെ ഈ ജിപ്തില്‍നിന്നു കൊണ്ടുവന്ന ദേവന്മാര് ഇതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു. 9റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണെന്ന് ഞാന്‍ കണ്ടുകഴിഞ്ഞു. 10അതിനാല്‍, എന്നെതടയരുത്; എന്‍റെ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍, നിന്നില്‍നിന്ന് ഒരു വലിയ ജനതയെ ഞാന്‍ പുറപ്പെടുവിക്കും.
11മൂസാ മഅബൂദായ റബ്ബൽ ആലമീനോടു കാരുണ്യം യാചിച്ചുകൊണ്ടു പറഞ്ഞു: യാ റബ്ബൽ ആലമീൻ, വലിയ ശക്തിയോടും കരബലത്തോടും കൂടെ അങ്ങുതന്നെ ഈജിപ്തില്‍ നിന്നു പുറത്തു കൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്? 12മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്‌ദേശ്യത്തോടുകൂടിയാണ് അവന്‍ അവരെ കൊണ്ടുപോയത് എന്ന് ഈജിപ്തുകാര്‍ പറയാനിടവരുത്തുന്നതെന്തിന്? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്‍മാറണമേ! 13അവിടുത്തെ ദാസന്മാരായ ഇബ്രാഹീമിനെയും ഇഷഹാഖിനെയും യിസ്രായിലാഹിനെയും ഓര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ധിപ്പിക്കും, ഞാന്‍ വാഗ്ദാനം ചെയ്തിട്ടുള്ള ഈ നാടു മുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അത് എന്നേക്കും കൈവശമാക്കുകയും ചെയ്യും എന്ന് അവിടുന്നുതന്നെ ശപഥം ചെയ്തു പറഞ്ഞിട്ടുണ്ടല്ലോ. റബ്ബൽ ആലമീൻ ശാന്തനായി. 14തന്‍റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്ന് അവിടുന്നു പിന്‍മാറി.
15മൂസാ കൈകളില്‍ രണ്ട് ഉടമ്പടിപ്പത്രികകളുമായി താഴേക്കിറങ്ങി. പലകകളുടെ ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു. 16പലകകള്‍ അള്ളാഹുവിന്റെ കൈവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തുമായിരുന്നു. 17ജനങ്ങള്‍ അട്ടഹസിക്കുന്ന സ്വരം കേട്ടപ്പോള്‍ യൂസ്വാ മൂസായോടു പറഞ്ഞു: പാളയത്തില്‍ യുദ്ധത്തിന്‍റെ ശബ്ദം മുഴങ്ങുന്നു. 18എന്നാല്‍, മൂസാ പറഞ്ഞു: ഞാന്‍ കേള്‍ക്കുന്നത് വിജയത്തിന്‍റെ അട്ടഹാസമോ പരാജയത്തിന്‍റെ മുറവിളിയോ അല്ല; പാട്ടുപാടുന്ന ശബ്ദമാണ്. 19മൂസാ പാളയത്തിനടുത്തെത്തിയപ്പോള്‍ കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതും കണ്ടു; അവന്‍റെ കോപം ആളിക്കത്തി. അവന്‍ കല്പലകകള് വലിച്ചെറിഞ്ഞ് മലയുടെ അടിവാരത്തില്‍ വച്ച് അവ തകര്‍ത്തുകളഞ്ഞു. 20അവന്‍ കാളക്കുട്ടിയെ എടുത്തു തീയിലിട്ടുചുട്ടു; അത് ഇടിച്ചുപൊടിച്ചു പൊടി വെള്ളത്തില്‍ക്കലക്കി യിസ്രായിലാഹ് ജനത്തെക്കൊണ്ടു കുടിപ്പിച്ചു:
21മൂസാ ഹാറൂനോടു ചോദിച്ചു: നീ ഈ ജനത്തിന്‍റെ മേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തുചെയ്തു? 22ഹാറൂന്‍ പറഞ്ഞു: അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ഈ ജനത്തിന് തിന്‍മയിലേക്കുള്ള ചായ്‌വ് അങ്ങേക്കറിവുള്ളതാണല്ലോ. 23അവര്‍ എന്നോടു പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്കു ദേവന്മാരെ ഉണ്ടാക്കിത്തരുക. എന്തെന്നാല്‍, ഈജിപ്തില്‍ നിന്നു ഞങ്ങളെ കൊണ്ടുവന്ന മൂസാ എന്ന മനുഷ്യന് എന്തുസംഭവിച്ചു എന്നു ഞങ്ങള്‍ക്കറിവില്ല. 24ഞാന്‍ പറഞ്ഞു: സ്വര്‍ണം കൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെ. അവര്‍ കൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു.
25ജനത്തിന്‍റെ അഴിഞ്ഞാട്ടം മൂസാ കണ്ടു. ശത്രുക്കളുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് ഹാറൂന്‍ അവരെ അനുവദിച്ചിരുന്നു. 26മൂസാ പാളയത്തിന്‍റെ വാതില്ക്കല് നിന്നുകൊണ്ടു പറഞ്ഞു: റബ്ബൽ ആലമീന്‍റെ പക്ഷത്തുള്ളവര്‍ എന്‍റെ അടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്‍മാരെല്ലാവരും അവന്‍റെ അടുക്കല്‍ ഒന്നിച്ചുകൂടി. 27അവന്‍ അവരോടു പറഞ്ഞു: യിസ്രായിലാഹിന്റെ മഅബൂദായ റബ്ബുൽ ആലമീൻ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഓരോ മനുഷ്യനും തന്‍റെ വാള് പാര്‍ശ്വത്തില്‍ ധരിക്കട്ടെ. പാളയത്തിലുടനീളം കവാടംതോറും ചെന്ന് ഓരോരുത്തനും തന്‍റെ സഹോദരനെയും സ്നേഹിതനെയും അയല്‍ക്കാരനെയും നിഗ്രഹിക്കട്ടെ. 28ലേവിയുടെ പുത്രന്മാര് മൂസായുടെ കല്‍പനയനുസരിച്ചു പ്രവര്‍ത്തിച്ചു. അന്നേദിവസം മൂവായിരത്തോളം പേര്‍ മരിച്ചു വീണു. 29മൂസാ പറഞ്ഞു: റബ്ബൽ ആലമീന്‍റെ ശുശ്രൂഷയ്ക്കായി ഇന്നു നിങ്ങള്‍ നിങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. ഓരോരുത്തനും തന്‍റെ പുത്രനും സഹോദരനുമെതിരായി നിന്നതുകൊണ്ട് റബ്ബൽ ആലമീൻ നിങ്ങള്‍ക്ക് ഇന്ന് ഒരനുഗ്രഹം തരും.
30പിറേറദിവസം മൂസാ ജനത്തോടു പറഞ്ഞു: നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ റബ്ബുൽ ആലമീന്റെ അടുത്തേക്കു കയറിച്ചെല്ലാം; നിങ്ങളുടെ പാപത്തിനു പരിഹാരം ചെയ്യാന്‍ എനിക്ക് കഴിഞ്ഞേക്കും. 31മൂസാ റബ്ബുൽ ആലമീന്‍റെയടുക്കല്‍ തിരിച്ചു ചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണംകൊണ്ടു ദേവന്മാരെ നിര്‍മിച്ചു. 32അവിടുന്നു കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍, അവിടുന്ന് എഴുതിയിട്ടുള്ള പുസ്തകത്തില്‍ നിന്ന് എന്‍റെ പേരു മായിച്ചു കളഞ്ഞാലും. 33അപ്പോള്‍ റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞു: എനിക്കെതിരായി പാപം ചെയ്തവനെയാണ് എന്‍റെ പുസ്തകത്തില്‍ നിന്നും ഞാന്‍ തുടച്ചു നീക്കുക. 34നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. എന്‍റെ മലക്ക് നിന്‍റെ മുന്‍പേ പോകും. എങ്കിലും ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെ പ്രതി അവരെ ശിക്ഷിക്കും.
35കാളക്കുട്ടിയെ നിര്‍മിക്കാന്‍ അവര്‍ ഹാറൂനെ നിര്‍ബന്ധിച്ചതിനാല്‍ റബ്ബൽ ആലമീൻ അവരുടെ മേല്‍ മഹാമാരി അയച്ചു.