സൂറ അൽ-ഹശ്ർ 27

ഖുർബാനിപീഠം

27 1കരുവേല മരം കൊണ്ട് ഒരു ഖുർബാനി പീഠം പണിയണം. അതു സമചതുരമായിരിക്കണം. നീളവും വീതിയും അഞ്ചു മുഴം, ഉയരം മൂന്നു മുഴം. 2ഖുർബാനി പീഠത്തിന്റെ നാലു മൂലകളിലും അതോട് ഒന്നായിച്ചേര്‍ന്നു നില്‍ക്കുന്ന നാലു കൊമ്പുകള്‍ നിര്‍മിച്ച് ഓടുകൊണ്ടു പൊതിയണം. 3ചാരപ്പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്‌നികലശങ്ങള്‍ എന്നിങ്ങനെ ഖുർബാനി പീഠത്തിങ്കല്‍ ആവശ്യമുള്ള ഉപകരണങ്ങളെല്ലാം ഓടുകൊണ്ടു നിര്‍മിക്കണം. 4ഖുർബാനി പീഠത്തിനു വേണ്ടി ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ രൂപത്തില്‍ ഒരു ചട്ടക്കൂടുണ്ടാക്കണം. അതിന്റെ നാലു മൂലയിലും ഓരോ ഓട്ടുവളയം ഘടിപ്പിക്കണം. 5ചട്ടക്കൂടു ഖുർബാനിപീഠത്തിന്റെ മുകളിലത്തെ അരികുപാളിക്കു കീഴില്‍ ഉറപ്പിക്കണം. അതു ഖുർബാനി പീഠത്തിന്റെ മധ്യഭാഗം വരെ ഇറങ്ങി നില്‍ക്കണം. 6കരുവേല മരം കൊണ്ടു ഖുർബാനി പീഠത്തിനു തണ്ടുകള്‍ നിര്‍മിച്ച് ഓടുകൊണ്ടു പൊതിയണം. 7ഖുർബാനി പീഠം വഹിച്ചു കൊണ്ടു പോകാനായി അതിന്റെ ഇരുവശങ്ങളിലും വളയങ്ങള്‍ ഘടിപ്പിച്ച് അവയിലൂടെ തണ്ടുകള്‍ ഇടണം. 8പലകകള്‍ കൊണ്ട്, അകം പൊള്ളയായി, ഖുർബാനി പീഠം പണിയണം; മലയില്‍വച്ച് കാണിച്ചുതന്നതു പോലെയാണ് പണിയേണ്ടത്.

ഖയാമത്തുൽ-ഇബാദത്തിന്റെ അങ്കണം

9ഖയാമത്തുൽ-ഇബാദത്തിന് ഒരു അങ്കണം ഉണ്ടാക്കണം. അങ്കണത്തിന്റെ തെക്കു ഭാഗത്ത് നേര്‍മയായി നെയ്‌തെടുത്ത ചണത്തുണി കൊണ്ട് നൂറുമുഴം നീളത്തില്‍ ഒരു മറ ഉണ്ടാക്കിയിരിക്കണം. 10അതിന് ഇരുപതു തൂണുകള്‍ വേണം. തൂണുകളുടെ പാദകുടങ്ങള്‍ ഓടുകൊണ്ടുള്ളതായിരിക്കണം. തൂണുകള്‍ക്ക് വെള്ളികൊണ്ടുള്ള കൊളുത്തുകളും പട്ടകളും ഉണ്ടായിരിക്കണം. 11അപ്രകാരം തന്നെ, വടക്കു ഭാഗത്ത് നെടുകെ നൂറുമുഴം നീളമുള്ള മറയും മറ തൂക്കുന്നതിന് ഇരുപത് തൂണുകളും അവയ്ക്ക് ഇരുപത് ഓട്ടു പാദകുടങ്ങളും വെള്ളികൊണ്ടുള്ള കൊളുത്തുകളും പട്ടകളും ഉണ്ടായിരിക്കണം. 12പടിഞ്ഞാറു ഭാഗത്തെ മുറ്റത്തിന്റെ വീതിക്കൊത്ത് അന്‍പതുമുഴം നീളമുള്ള മറയും പത്തു തൂണുകളും അവയ്ക്ക് പത്തു പാദകുടങ്ങളും ഉണ്ടായിരിക്കണം. 13കിഴക്കു ഭാഗത്തെ മുറ്റത്തിന്റെ വീതി അന്‍പതു മുഴമായിരിക്കണം. 14കവാടത്തിന്റെ ഒരു വശത്ത് പതിനഞ്ചു മുഴം നീളമുള്ള മറയും മൂന്നു തൂണുകളും അവയ്ക്ക് മൂന്നു പാദകുടങ്ങളും ഉണ്ടായിരിക്കണം. 15കവാടത്തിന്റെ മറുവശത്തും പതിനഞ്ചു മുഴം നീളമുള്ള മറയും, മൂന്നു തൂണുകളും അവയ്ക്ക് മൂന്നു പാദകുടങ്ങളും വേണം. 16അങ്കണ കവാടത്തിന് ഇരുപതു മുഴം നീളമുള്ള ഒരു യവനിക ഉണ്ടായിരിക്കണം. നീലം, ധൂമ്രം, കടും ചെമപ്പ് എന്നീ നിറങ്ങളുള്ളതും നേര്‍മയായി നെയ്‌തെടുത്തതും ചിത്രത്തയ്യല്‍കൊണ്ട് അലങ്കരിച്ചതുമായ ചണ വസ്ത്രം കൊണ്ടാണ്‌ യവനിക നിര്‍മിക്കേണ്ടത്. അതിനു നാലു തൂണുകളും അവയ്ക്കു നാലു പാദകുടങ്ങളും ഉണ്ടായിരിക്കണം. 17അങ്കണത്തിനു ചുറ്റുമുള്ള തൂണുകള്‍ക്കെല്ലാം വെള്ളികൊണ്ടുള്ള പട്ടകളും കൊളുത്തുകളും ഓട്ടുപാദകുടങ്ങളും ഉണ്ടായിരിക്കണം. 18അങ്കണത്തിന്റെ നീളം നൂറുമുഴവും വീതി അന്‍പതു മുഴവും ആയിരിക്കണം. അതിനു ചുറ്റും അഞ്ചുമുഴം ഉയരത്തില്‍ നേര്‍മയായി നെയ്‌തെടുത്ത് ചണത്തുണികൊണ്ടുള്ള മറയും തൂണുകള്‍ക്ക് ഓടുകൊണ്ടുള്ള പാദകുടങ്ങളും ഉണ്ടായിരിക്കണം. 19ഖയാമത്തുൽ-ഇബാദത്തിലെ ഉപയോഗത്തിനുള്ള എല്ലാ ഉപകരണങ്ങളും ഖയാമത്തുൽ-ഇബാദത്തിന്റെയും അങ്കണത്തിന്റെയും മറകള്‍ക്കുവേണ്ട കുറ്റികളും ഓടുകൊണ്ടു നിര്‍മിച്ചവയായിരിക്കണം.

20വിളക്ക് എപ്പോഴും കത്തിനില്‍ക്കുന്നതിന്, ആട്ടിയെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവരാന്‍ യിസ്രായിലാഹ്യരോടു പറയണം. 21ഖയാമത്തുൽ-ഇബാദത്തിനുള്ളിൽ ഷഹാദത്തൻ താബൂത്തിനു മുന്‍പിലുള്ള തിരശ്ശീലയ്ക്കു വെളിയില്‍ വിളക്ക് സന്ധ്യ മുതല്‍ പ്രഭാതം വരെ റബ്ബുൽ ആലമീന്റെ മുന്‍പില്‍ കത്തി നില്‍ക്കാന്‍ ഹാറൂനും അവന്റെ പുത്രന്‍മാരും ശ്രദ്ധിക്കട്ടെ. യിസ്രായിലാഹ്യർ തലമുറതോറും അനുഷ്ഠിക്കേണ്ട ശാശ്വത നിയമമാണിത്.