സൂറ അൽ-ഹശ്ർ 23

തുല്യമായ നീതി

23 1വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ള സാക്ഷ്യം നല്‍കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്. 2ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്‍മ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്ന് നീതിക്കെതിരായി കോടതിയില്‍ സാക്ഷ്യം നില്‍ക്കരുത്. 3വ്യവഹാരത്തില്‍ ദരിദ്രനു പ്രത്യേക പരിഗണന നല്‍കരുത്.

4ശത്രുവിന്‍റെ കാളയോ കഴുതയോ വഴിതെറ്റിപ്പോകുന്നതു കണ്ടാല്‍ അതിനെ അവന്‍റെ അടുക്കല്‍ തിരിച്ചെത്തിക്കണം. 5നിന്നെ വെറുക്കുന്നവന്‍റെ കഴുത, ചുമടിനു കീഴെ വീണു കിടക്കുന്നതു കണ്ടാല്‍, നീ കടന്നു പോകരുത്; അതിനെ എഴുന്നേല്‍പിക്കാന്‍ അവനെ സഹായിക്കണം.

6വ്യവഹാരത്തില്‍ ദരിദ്രനു നീതി നിഷേധിക്കരുത്. 7തെറ്റായ കുറ്റാരോപണത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക. നിഷ്‌കളങ്കരെയും നീതിമാന്‍മാരെയും വധിക്കരുത്. ദുഷ്ടനെ ഞാന്‍ വെറുതെ വിടുകയില്ല. 8കൈക്കൂലി വാങ്ങരുത്; അത് വിജ്ഞനെ അന്ധനാക്കുകയും നീതിമാനെ കള്ളം പറയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 9നിങ്ങള്‍ പരദേശികളെ പീഡിപ്പിക്കരുത്. ഈജിപ്തില്‍ പരദേശികളായിരുന്ന നിങ്ങള്‍ക്ക് പരദേശികളുടെ ഹൃദയ വികാരങ്ങള്‍ അറിയാമല്ലോ.

സാബത്തു വര്‍ഷം

10നീ നിന്‍റെ വയലില്‍ ആറു വര്‍ഷം വിതച്ചു വിളവെടുത്തുകൊള്ളുക. 11ഏഴാം വര്‍ഷം അതു വിതയ്ക്കാതെ വെറുതെ കിടക്കട്ടെ. നിന്‍റെ ജനത്തിലെ ദരിദ്രര്‍ അതില്‍ നിന്നു ഭക്ഷ്യം ശേഖരിക്കട്ടെ. പിന്നെയും അവശേഷിക്കുന്നതു വന്യമൃഗങ്ങള്‍ തിന്നു കൊള്ളട്ടെ. മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും ഇപ്രകാരം തന്നെ ചെയ്യണം.

12ആറുദിവസം ജോലി ചെയ്യുക. ഏഴാം ദിവസം വിശ്രമിക്കണം. നിന്‍റെ കാളയും കഴുതയും വിശ്രമിക്കട്ടെ. നിന്‍റെ ദാസിയുടെ പുത്രനും പരദേശിയും ക്ഷീണം തീര്‍ക്കട്ടെ.

13ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്ക്കണം. അന്യദേവന്‍മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്.

മൂന്നു വലിയ പെരുനാളുകള്‍

14എന്‍റെ ബഹുമാനത്തിനായി വര്‍ഷം തോറും മൂന്നു തവണ നിങ്ങള്‍ പെരുന്നാളാഘോഷിക്കണം. 15പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ ആചരിക്കണം. ഞാന്‍ കല്‍പിച്ചിട്ടുള്ളതു പോലെ അബീബു മാസത്തിലെ ഏഴു നിശ്ചിത ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. എന്തെന്നാല്‍, ആ മാസത്തിലാണ് നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറത്തുവന്നത്. എന്‍റെ മുന്‍പില്‍ വെറും കൈയോടെ വരരുത്. 16വയലില്‍ നിന്ന് ആദ്യ ഫലങ്ങള്‍ കൊയ്‌തെടുക്കുമ്പോള്‍ പുത്തരിപ്പെരുനാളും വര്‍ഷാവസാനം പ്രയത്‌നഫലം ശേഖരിച്ചു കഴിയുമ്പോള്‍ സംഭരണപ്പെരുനാളും ആഘോഷിക്കണം. 17പുരുഷന്‍മാരെല്ലാവരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം മഅബൂദായ റബ്ബുൽ ആലമീന്‍റെ സന്നിധിയില്‍ ഹാജരാവണം.

18ഖുർബാനി മൃഗത്തിന്‍റെ രക്തം പുളിപ്പുള്ള അപ്പത്തോടൊന്നിച്ച് എനിക്കര്‍പ്പിക്കരുത്. ഉത്‌സവദിനത്തിലര്‍പ്പിക്കുന്ന ഖുർബാനിയുടെ കൊഴുപ്പ് പ്രഭാതംവരെ സൂക്ഷിക്കുകയുമരുത്.

19വയലിലെ ആദ്യവിളവിന്‍റെ ആദ്യഫലം നിന്‍റെ മഅബൂദായ റബ്ബുൽ ആലമീന്‍റെ ഭവനത്തിലേക്കു കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിന്‍റെ തള്ളയുടെ പാലില്‍ വേവിക്കരുത്.

വാഗ്ദാനങ്ങള്‍

20ഇതാ, ഒരു മലക്കിനെ നിനക്കുമുന്‍പേ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്‍റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും. 21അവന്‍ പറയുന്നതെല്ലാം ആദരപൂര്‍വം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എന്‍റെ നാമം അവനിലുള്ളതു നിമിത്തം നിന്‍റെ അതിക്രമങ്ങള്‍ അവന്‍ ക്ഷമിക്കുകയില്ല.

22അവന്‍റെ വാക്കു കേള്‍ക്കുകയും ഞാന്‍ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്യുമെങ്കില്‍ നിന്‍റെ ശത്രുക്കള്‍ക്കു ഞാന്‍ ശത്രുവായിരിക്കും. നിന്‍റെ എതിരാളികള്‍ക്കു ഞാന്‍ എതിരാളിയുമായിരിക്കും.

23എന്‍റെ മലക്ക് നിനക്കുമുന്‍പേ പോയി നിന്നെ അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, കാനാന്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ ഇടയിലേക്കു നയിക്കും. അപ്പോള്‍ ഞാന്‍ അവരെ നിശ്‌ശേഷം നശിപ്പിക്കും. 24നീ അവരുടെ ദേവന്‍മാരെ കുമ്പിടുകയോ ഇബാദത്ത് ചെയ്യുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്. അവരുടെ ദേവന്‍മാരെ നശിപ്പിക്കുകയും ഇബാദത്തിനായുള്ള സ്തംഭങ്ങള്‍ തകര്‍ക്കുകയും ചെയ്യണം. 25നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെ നിങ്ങള്‍ ഇബാദത്ത് ചെയ്യണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും. 26ഗര്‍ഭച്ഛിദ്രമോ വന്ധ്യതയോ നാട്ടില്‍ ഉണ്ടാവുകയില്ല; നിനക്കു ഞാന്‍ ദീര്‍ഘായുസ്‌സു തരും. 27നീ ചെന്നെത്തും മുന്‍പേ നിനക്ക് ഏറ്റുമുട്ടേണ്ടി വരുന്ന ജനങ്ങള്‍ എന്നെ ഭയപ്പെടുന്നതിനു ഞാന്‍ ഇടയാക്കും. അവരില്‍ സംഭ്രമം ജനിപ്പിക്കും. നിന്‍റെ ശത്രുക്കള്‍ പിന്തിരിഞ്ഞോടും. 28നിനക്കു മുന്‍പേ ഞാന്‍ കടന്നലുകളെ അയയ്ക്കും. അവ ഹിവ്യര്‍, കാനാന്യര്‍, ഹിത്യര്‍ എന്നിവരെ നിന്‍റെ മുന്‍പില്‍ നിന്നു തുരത്തും. 29എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് അവരെ നിന്‍റെ മുന്‍പില്‍ നിന്നു തുടച്ചുമാറ്റുകയില്ല. അങ്ങനെ ചെയ്താല്‍ നാടു വിജനമാകുകയും നിനക്ക് ഉപദ്രവകാരികളായ വന്യമൃഗങ്ങള്‍ പെരുകുകയും ചെയ്യും. 30നീ വര്‍ധിച്ച് നാടു കൈവശപ്പെടുത്തുന്നതനുസരിച്ച് അവരെ നിന്‍റെ മുന്‍പില്‍ നിന്ന് ഞാന്‍ പുറന്തള്ളിക്കൊണ്ടിരിക്കും. 31നിന്‍റെ അതിര്‍ത്തികള്‍ ചെങ്കടല്‍ മുതല്‍ ഫിലിസ്ത്യാക്കടല്‍വരെയും മരുഭൂമി മുതല്‍ യൂഫ്രട്ടീസ് നദിവരെയുമായി ഞാന്‍ നിശ്ചയിക്കും. തദ്‌ദേശവാസികളെ ഞാന്‍ നിന്‍റെ കൈയിലേല്‍പിക്കും. നീ അവരെ നിന്‍റെ മുന്‍പില്‍ നിന്നു തുരത്തണം. 32അവരോടോ അവരുടെ ദേവന്‍മാരോടോ നീ ഉടമ്പടി ചെയ്യരുത്. 33അവര്‍ നിന്‍റെ നാട്ടില്‍ വസിച്ചുകൂടാ. വസിച്ചാല്‍, എനിക്കെതിരായി പാപം ചെയ്യാന്‍ അവര്‍ നിന്നെ പ്രേരിപ്പിക്കും. നീ അവരുടെ ദേവന്‍മാർക്ക് ഇബാദത്ത് ചെയ്താൽ അതു നിനക്കൊരു കെണിയായിരിക്കുകയും ചെയ്യും.