സൂറ അൽ-ദാനിയാൽ 7

ദാനിയേലിന്റെ ദര്‍ശനങ്ങള്‍ നാലു മൃഗങ്ങള്‍

7 1ബേൽശസ്സർ ബാബിലോണ്‍ രാജാവായതിൻറെ ഒന്നാം ഭരണ വര്‍ഷം, ദാനിയേലിന് ഉറക്കത്തില്‍ ഒരു സ്വപ്നവും ചില ദര്‍ശനങ്ങളും ഉണ്ടായി. അവന്‍ സ്വപ്നം എഴുതിയിടുകയും അതിന്റെ സംഗ്രഹം അറിയിക്കുകയും ചെയ്തു. 2ദാനിയേല്‍ പറഞ്ഞു: ആകാശത്തിലെ നാലു കാറ്റുകളും മഹാസമുദ്രത്തെ ഇളക്കിമറിക്കുന്നത് രാത്രി ദര്‍ശനത്തില്‍ ഞാന്‍ കണ്ടു. 3നാലു വലിയ മൃഗങ്ങള്‍ കടലില്‍ നിന്നു കയറിവന്നു. അവ വിഭിന്നങ്ങളായിരുന്നു. 4സിംഹത്തെപ്പോലെ ആയിരുന്നു ആദ്യത്തേത്. അതിനു കഴുകന്റെ ചിറകുകളുണ്ടായിരുന്നു. ഞാന്‍ അതിനെ വീക്ഷിച്ചുകൊണ്ടിരിക്കേ, അതിന്റെ ചിറകുകള്‍ പറിച്ചെടുക്കപ്പെട്ടു. അതിനെ നിലത്തു നിന്നു പൊക്കി മനുഷ്യനെപ്പോലെ രണ്ടു കാലില്‍ നിര്‍ത്തി. മനുഷ്യന്റെ മനസ്‌സും (ഹൃദയം) അതിനു നല്‍കപ്പെട്ടു. 5ഇതാ, രണ്ടാമത്, കരടിയെപ്പോലെ മറ്റൊരു മൃഗം. അതിന്റെ ഒരു വശം ഉയര്‍ത്തപ്പെട്ടു; അതു മൂന്നു വാരിയെല്ലുകള്‍ കടിച്ചുപിടിച്ചിരുന്നു. അതിനോടു പറഞ്ഞു: ഇഷ്ടം പോലെ മാംസം തിന്നു കൊള്ളുക. 6അതിനു ശേഷം, ഞാന്‍ നോക്കിയപ്പോള്‍, ഇതാ, മുതുകത്തു പക്ഷിയുടെ നാലു ചിറകുകളുള്ള, പുള്ളിപ്പുലിയെപ്പോലെ മറ്റൊരു മൃഗം; അതിനു നാലു തലകളുണ്ടായിരുന്നു; ആധിപത്യം അതിനു നല്‍കപ്പെട്ടു. 7ഇതിനു ശേഷം രാത്രി ദര്‍ശനത്തില്‍, ഇതാ, ഘോരനും ഭയങ്കരനും അതിശക്തനുമായ നാലാമത്തെ മൃഗം; അതിനു വലിയ ഉരുക്കു പല്ലുകളുണ്ടായിരുന്നു; അതു വിഴുങ്ങുകയും കഷണം കഷണമായി തകര്‍ക്കുകയും മിച്ചമുള്ളതു കാലു കൊണ്ട് ചവിട്ടിയരയ്ക്കുകയും ചെയ്തു. മുന്‍പേ വന്ന മൃഗങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്ന അതിനു പത്തു കൊമ്പുകളുണ്ടായിരുന്നു. 8ഞാന്‍ കൊമ്പുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ, മറ്റൊരു ചെറിയ കൊമ്പ് അവയുടെ ഇടയില്‍ മുളച്ചു വരുന്നു; അതിന്റെ വരവോടെ ആദ്യത്തേതില്‍ മൂന്നെണ്ണം വേരോടെ പിഴുതുമാറ്റപ്പെട്ടു; ഇതാ, ഈ കൊമ്പില്‍ മനുഷ്യന്‍റേതു പോലുള്ള കണ്ണുകളും പൊങ്ങച്ചം പറയുന്ന ഒരു വായും.

മനുഷ്യപുത്രന്‍ (ഇബ്നുള്ളാ)

9ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപ വിഷ്ടനായി. അവന്റെ വസ്ത്രം മഞ്ഞു പോലെ വെളുത്തതായിരുന്നു; തലമുടി, നിര്‍മലമായ ആട്ടിന്‍ രോമം പോലെ! തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം; അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്‌നി. 10അവന്റെ മുന്‍പില്‍ നിന്ന് അഗ്‌നി പ്രവാഹം പുറപ്പെട്ടു. ആയിരമായിരം പേര്‍ അവനെ സേവിച്ചു; പതിനായിരം പതിനായിരം പേര്‍ അവന്റെ മുന്‍പില്‍ നിന്നു.ന്യായാധിപ സഭ ന്യായവിധിക്ക് ഉപവിഷ്ടമായി. കിത്താബുകൾ തുറക്കപ്പെട്ടു.

11കൊമ്പിന്റെ പൊങ്ങച്ചം കേട്ടു ഞാന്‍ നോക്കി. ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, ആ മൃഗം കൊല്ലപ്പെട്ടു; അതിന്റെ ശരീരം നശിപ്പിക്കപ്പെട്ടു; അഗ്‌നിയില്‍ ദഹിപ്പിക്കാന്‍ അതു വിട്ടുകൊടുക്കപ്പെടുകയും ചെയ്തു. 12മറ്റു മൃഗങ്ങളുടെ ആധിപത്യം എടുത്തു മാറ്റപ്പെട്ടു; എന്നാല്‍, അവയുടെ ആയുസ്‌സ് ഒരു കാലത്തേക്കും ഒരു സമയത്തേക്കും നീണ്ടുനിന്നു.

13രാത്രി ദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടു കൂടെ മനുഷ്യപുത്രനെ (ഇബ്നുള്ളാ) പ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാതനനായവന്റെ മുന്‍പില്‍ ആനയിച്ചു. 14എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല.

15ദാനിയേല്‍ ആകുന്ന ഞാൻ, ഉത്കണ്ഠാ കുലനായി. ദര്‍ശനങ്ങള്‍ എന്നെ പരിഭ്രാന്തനാക്കി. 16ഞാന്‍ അവിടെ നിന്നിരുന്നവരില്‍ ഒരുവനെ സമീപിച്ച്, ഇതിന്റെയെല്ലാം പൊരുളെന്താണെന്നു ചോദിച്ചു. അതിന്റെ വ്യാഖ്യാനം അവന്‍ എനിക്കു പറഞ്ഞു തന്നു. 17ഈ ദുനിയാവിൽ നിന്ന് ഉയര്‍ന്നു വരുന്ന നാലു രാജാക്കന്‍മാരാണ് ഈ നാലു മഹാ മൃഗങ്ങള്‍. 18എന്നാല്‍, അത്യുന്നതന്റെ പരിശുദ്ധര്‍ക്കു രാജ്യം ലഭിക്കുകയും, അവര്‍ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്തു.

19മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനും കൂടുതല്‍ ഭയങ്കരനും ഉരുക്കുപല്ലും ഓട്ടുനഖവും ഉള്ളവനും വെട്ടി വിഴുങ്ങുകയും കഷണം കഷണമായി തകര്‍ക്കുകയും മിച്ചമുള്ളവയെ കാലുകൊണ്ടു ചവിട്ടിയരയ്ക്കുകയും ചെയ്തവനുമായ നാലാമത്തെ മൃഗത്തെക്കുറിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു. 20അതിന്റെ തലയിലുണ്ടായിരുന്ന പത്തു കൊമ്പുകളെയും, മറ്റു മൂന്നെണ്ണത്തെ വീഴ്ത്തിയതും കണ്ണുകളും വന്‍പുപറയുന്ന വായും ഉള്ളതും മറ്റുള്ളവയെക്കാള്‍ ഭീകരവുമായ കൊമ്പിനെയും സംബന്ധിച്ച സത്യം അറിയുന്നതിന് ഞാന്‍ ആഗ്രഹിച്ചു. 21പുരാതനനായവന്‍ വന്ന് 22അത്യുന്നതന്റെ പരിശുദ്ധര്‍ക്കു വേണ്ടി ന്യായവിധി നടത്തുന്നതുവരെ, പരിശുദ്ധര്‍ രാജ്യം സ്വീകരിക്കുന്ന സമയം സമാഗതമാകുന്നതു വരെ, ഈ കൊമ്പ് അവരുമായി പൊരുതി ജയിക്കുന്നതു ഞാന്‍ കണ്ടു.

23അവന്‍ പറഞ്ഞു: നാലാമത്തെ മൃഗം ദുനിയാവിലെ നാലാമത്തെ ഒരു സാമ്രാജ്യമാണ്. മറ്റെല്ലാ രാജ്യങ്ങളിലും നിന്ന് അത് വ്യത്യസ്തമായിരിക്കും; അതു ഭൂമി മുഴുവന്‍ വെട്ടി വിഴുങ്ങുകയും, ചവിട്ടിമെതിക്കുകയും കഷണം കഷണമായി തകര്‍ക്കുകയും ചെയ്യും. 24ഈ സാമ്രാജ്യത്തിലുള്ള ഉയര്‍ന്നുവരുന്ന പത്തു രാജാക്കന്‍മാരാണ് പത്തു കൊമ്പുകള്‍. അവര്‍ക്കെതിരേ വേറൊരുവന്‍ അവരുടെ പിന്നാലെ വരും; തന്റെ മുന്‍ഗാമികളില്‍ നിന്ന് അവന്‍ ഭിന്നനായിരിക്കും. അവന്‍ മൂന്നു രാജാക്കന്‍മാരെ താഴെയിറക്കും. 25അവന്‍ അത്യുന്നതനെതിരേ സംസാരിക്കും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും പെരുന്നാളുകളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവര്‍ അവന്റെ കൈകളില്‍ ഏല്‍പിക്കപ്പെടും. 26എന്നാല്‍,ന്യായാധിപ സഭ വിധി പ്രസ്താവിക്കാന്‍ ഉപവിഷ്ടമാവുകയും അവന്റെ ആധിപത്യം എടുത്തു മാറ്റപ്പെടുകയും ചെയ്യും. പൂര്‍ണമായി ദഹിപ്പിച്ച് നശിപ്പിക്കേണ്ടതിനു തന്നെ. 27ആകാശത്തിന്‍ കീഴിലുള്ള സകല രാജ്യങ്ങളുടെയും രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ പരിശുദ്ധന്‍മാര്‍ക്കു നല്‍കപ്പെടും; അവരുടെ രാജ്യം ശാശ്വതമാണ്. എല്ലാ ആധിപത്യങ്ങളും അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.

28ഇത്രയുമാണ് ദര്‍ശനത്തിന്റെ വിശദീകരണം. ഞാന്‍, ദാനിയേല്‍, എന്റെ വിചാരങ്ങള്‍ നിമിത്തം പരിഭ്രാന്തനായി. എൻറെ മുഖം ഭയം കൊണ്ട് വിളറി, എല്ലാം ഞാന്‍ മനസ്‌സില്‍ സൂക്ഷിച്ചു.