അൽ അഫ് രാൽ 28  

മാള്‍ട്ടായില്‍

28 1ഞങ്ങള്‍ രക്ഷപെട്ടു കഴിഞ്ഞപ്പോള്‍, മാള്‍ട്ട എന്ന ദ്വീപാണ് അത് എന്നു മനസ്‌സിലാക്കി. 2അപരിചിതരെങ്കിലും സ്ഥലവാസികള്‍ ഞങ്ങളോട് അസാധാരണമായ റഹമത്ത് കാണിച്ചു. മഴക്കാലം വന്നു ചേര്‍ന്നിരുന്നതുകൊണ്ടും തണുപ്പായിരുന്നതുകൊണ്ടും അവര്‍ തീ കൂട്ടി ഞങ്ങളെ സ്വാഗതം ചെയ്തു. 3പൗലോസ് കുറെ ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു തീയിലിട്ടു. അപ്പോള്‍ ഒരു അണലിപ്പാമ്പ് ചൂടേറ്റു പുറത്തുചാടി, അവന്റെ കൈയില്‍ ചുറ്റി. 4പാമ്പ് അവന്റെ കൈയില്‍ തൂങ്ങിക്കിടക്കുന്നതു കണ്ട് നാട്ടുകാര്‍ പരസ്പരം പറഞ്ഞു: ഈ മനുഷ്യന്‍ ഒരു കൊലപാതകിയാണെന്നതിനു സംശയമില്ല. അവന്‍ കടലില്‍ നിന്നു രക്ഷപെട്ടെങ്കിലും ജീവിക്കാന്‍ നീതി അവനെ അനുവദിക്കുന്നില്ല. 5അവന്‍ പാമ്പിനെ തീയിലേക്കു കുടഞ്ഞിട്ടു; അവന് അപകടമൊന്നും സംഭവിച്ചുമില്ല. 6അവന്‍ നീരുവന്നു വീര്‍ക്കുകയോ പെട്ടെന്നു വീണു മയ്യതാതകുകയോ ചെയ്യുമെന്ന് അവര്‍ വിചാരിച്ചു. ഏറെനേരം കഴിഞ്ഞിട്ടും അവന് അത്യാഹിതമൊന്നും സംഭവിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ അഭിപ്രായം മാറ്റുകയും അവന്‍ ഒരു ദേവനാണെന്നു പറയുകയും ചെയ്തു.

7ദ്വീപിലെ പ്രമാണിയായ പുബ്‌ളിയൂസിന് ആ സ്ഥലത്തിനടുത്തുതന്നെ കുറെ ഭൂമിയുണ്ടായിരുന്നു. അവന്‍ ഞങ്ങളെ സ്വീകരിച്ച് മൂന്ന് ദിവസത്തേക്ക് ആതിഥ്യം നല്‍കി. 8പുബ്‌ളിയൂസിന്റെ പിതാവ് പനിയും അതിസാരവും പിടിപെട്ടു കിടപ്പിലായിരുന്നു. 9പൗലോസ് അവനെ സന്ദര്‍ശിച്ചു ദുആ ഇരക്കുകയും അവന്റെ മേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തെത്തുടര്‍ന്ന് ദ്വീപിലുണ്ടായിരുന്ന മറ്റു രോഗികളും അവന്റെയടുക്കല്‍ വന്നു സുഖം പ്രാപിച്ചു കൊണ്ടിരുന്നു. 10അവര്‍ ഞങ്ങളെ വളരെയേറെ ബഹുമാനിച്ചു. ഞങ്ങള്‍ കപ്പല്‍ യാത്രയ്‌ക്കൊരുങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം അവര്‍ കൊണ്ടുവന്നു തന്നു.

റോമായില്‍

11മൂന്നു മാസത്തിനു ശേഷം, ആ ദ്വീപില്‍ ശൈത്യ കാലത്തു നങ്കൂരമടിച്ചിരുന്നതും ദിയോസ്‌കുറോയിയുടെ ചിഹ്നം പേറുന്നതുമായ ഒരു അല്കസാണ്‍ഡ്രിയന്‍ കപ്പലില്‍ കയറി ഞങ്ങള്‍യാത്ര പുറപ്പെട്ടു. 12ഞങ്ങള്‍ സിറാക്കൂസിലിറങ്ങി മൂന്നു ദിവസം താമസിച്ചു. 13അവിടെ നിന്നു തീരം ചുറ്റി റേജിയും എന്ന സ്ഥലത്തു വന്നുചേര്‍ന്നു. ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഒരു തെക്കന്‍കാറ്റു വീശുകയാല്‍ രണ്ടാം ദിവസം ഞങ്ങള്‍ പുത്തെയോളില്‍ എത്തി. 14അവിടെ ഞങ്ങള്‍ ചില സഹോദരരെ കണ്ടു. ഒരാഴ്ച തങ്ങളോടൊപ്പം താമസിക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. പിന്നെ ഞങ്ങള്‍ റോമായില്‍ വന്നുചേര്‍ന്നു. 15അവിടെയുള്ള സഹോദരര്‍ ഞങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് ഞങ്ങളെ സ്വീകരിക്കുവാന്‍ ആപ്പിയൂസ്പുരവും ത്രിമണ്‍ഡപവും വരെ വന്നു. അവരെക്കണ്ടപ്പോള്‍ പൗലോസ് അള്ളാഹുവിനു നന്ദിപറയുകയും ധൈര്യം ആര്‍ജിക്കുകയും ചെയ്തു. 16ഞങ്ങള്‍ റോമാ പട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ഒരു പടയാളിയുടെ കാവലോടെ ഇഷ്ടമുള്ളിടത്തു താമസിക്കാന്‍ പൗലോസിന് അനുവാദം ലഭിച്ചു.

ജൂദരോടു പ്രസംഗിക്കുന്നു

17മൂന്നു ദിവസം കഴിഞ്ഞശേഷം സ്ഥലത്തെ ജൂദനേതാക്കന്‍മാരെ അവന്‍ വിളിച്ചുകൂട്ടി. അവര്‍ സമ്മേളിച്ചപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: സഹോദരരേ, ജനത്തിനോ നമ്മുടെ പിതാക്കന്‍മാരുടെ ശരീഅത്തിനോ എതിരായി ഞാന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. എങ്കിലും, ഞാന്‍ ജറുസലെമില്‍ വച്ചു തടവുകാരനായി റോമാക്കാരുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. 18അവര്‍ വിചാരണചെയ്തപ്പോള്‍ വധശിക്ഷയര്‍ഹിക്കുന്നതൊന്നും എന്നില്‍ കാണാഞ്ഞതു കൊണ്ട് എന്നെ മോചിപ്പിക്കാന്‍ ആഗ്രഹിച്ചു. 19എന്നാല്‍, ജൂദര്‍ എതിര്‍ത്തു. തന്‍മൂലം, എന്റെ ജനങ്ങള്‍ക്കെതിരായി എനിക്ക് ഒരാരോപണവുമില്ലെങ്കിലും, സീസറിന്റെ മുമ്പാകെ ഉപരിവിചാരണയ്ക്ക് അപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. 20ഇക്കാരണത്താല്‍ത്തന്നെയാണ് നിങ്ങളെ കണ്ടു സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വിളിച്ചുകൂട്ടിയത്. എന്തെന്നാല്‍, ഇസ്രായിലാഹിന്റെ പ്രത്യാശയെ പ്രതിയാണ് ഞാന്‍ ഈ ചങ്ങലകളാല്‍ ബന്ധിതനായിരിക്കുന്നത്. 21അവര്‍ അവനോടു പറഞ്ഞു: നിന്നെക്കുറിച്ച്‌ യൂദയായില്‍നിന്നു ഞങ്ങള്‍ക്ക് കത്തൊന്നും ലഭിച്ചിട്ടില്ല. ഇവിടെ വന്ന സഹോദരരിലാരും നിനക്കെതിരായി വിവരം തരുകയോ നിന്നെ കുറ്റപ്പെടുത്തി സംസാരിക്കുകയോ ചെയ്തിട്ടുമില്ല. 22എന്നാല്‍, നിന്റെ അഭിപ്രായങ്ങളെന്തെല്ലാമാണെന്നു നിന്നില്‍ നിന്നുതന്നെ കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതു ഞങ്ങള്‍ക്കറിയാം, ഈ മതവിഭാഗത്തെ എല്ലായിടത്തും ആളുകള്‍ എതിര്‍ത്തു സംസാരിക്കുന്നുണ്ട്.

23അവനുമായി സംസാരിക്കാന്‍ അവര്‍ ഒരു ദിവസം നിശ്ചയിച്ചു. അന്ന് നിരവധിയാളുകള്‍ അവന്റെ വാസസ്ഥലത്തു വന്നുകൂടി. രാവിലെ മുതല്‍ സന്ധ്യവരെ അവന്‍ മൂസാ നബിയുടെ ശരീഅത്തിനെയും നബിമാരെയും അടിസ്ഥാനമാക്കി കലിമത്തുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും മാമലക്കത്തുള്ളയെക്കുറിച്ചു പരസ്യമായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. 24അവന്‍ പറഞ്ഞതു ചിലര്‍ക്കു ബോധ്യപ്പെട്ടു. മറ്റു ചിലര്‍ അവിശ്വസിച്ചു. 25അവര്‍ പരസ്പരം അഭിപ്രായ വ്യത്യാസത്തോടെ പിരിഞ്ഞു പോകുമ്പോള്‍ പൗലോസ് ഇങ്ങനെ പറഞ്ഞു: നബി ഏശയ്യായിലൂടെ റൂഹുൽ ഖുദ്ധൂസ് നിങ്ങളുടെ പിതാക്കന്‍മാരോടു പറഞ്ഞിട്ടുള്ളതു ശരിയാണ്; 26നീ പോയി ഈ ജനത്തോടു പറയുക, നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്‌സിലാക്കുകയില്ല. നിങ്ങള്‍ തീര്‍ച്ചയായും കാണും എന്നാല്‍ ഗ്രഹിക്കുകയില്ല. 27അവര്‍ കണ്ണുകൊണ്ടു കാണുകയും കാതുകൊണ്ടു കേള്‍ക്കുകയും ഹൃദയം കൊണ്ടു മനസ്‌സിലാക്കുകയും മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യുക അസാധ്യം. അത്രയ്ക്കും ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.

28അതിനാല്‍, നിങ്ങള്‍ ഇത് അറിഞ്ഞുകൊള്ളുവിന്‍, 29അള്ളാഹുവില്‍ നിന്നുളള ഈ രക്ഷ വിജാതീയരുടെ പക്കലേക്ക് അയയ്ക്കപ്പെട്ടിരിക്കുന്നു. അവര്‍ കേള്‍ക്കുകയും ചെയ്യും.

30അവന്‍ സ്വന്തം ചെലവില്‍ ഒരു വീടു വാടകയ്‌ക്കെടുത്തു രണ്ടു വര്‍ഷം മുഴുവന്‍ അവിടെ താമസിച്ചു. തന്നെ സമീപിച്ച എല്ലാവരെയും അവന്‍ സ്വാഗതം ചെയ്തിരുന്നു. 31അവന്‍ മാമലക്കത്തുള്ളയെക്കുറിച്ച് പ്രസംഗിക്കുകയും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെക്കുറിച്ചു നിര്‍ബാധം ധൈര്യപൂര്‍വം പഠിപ്പിക്കുകയും ചെയ്തു.


Footnotes