ഗലാത്യർ 6  

പരസ്പരം സഹായിക്കുക

6 1സഹോദരരേ, ഒരുവന്‍ എന്തെങ്കിലും തെറ്റിലകപ്പെട്ടാല്‍ ആത്മീയരായ നിങ്ങള്‍ സൗമ്യതയോടെ അവനെ വീണ്ടെടുക്കുവിന്‍. നിങ്ങളും പ്രലോഭിതരാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. 2പരസ്പരം ഭാരങ്ങള്‍ വഹിച്ചു കൊണ്ട് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ശരീഅത്ത് പൂര്‍ത്തിയാക്കുവിന്‍. 3ഒരുവന്‍ താന്‍ ഒന്നുമല്ലാതിരിക്കേ, എന്തോ ആണെന്നു ഭാവിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ വഞ്ചിക്കുന്നു. 4എന്നാല്‍, ഓരോ വ്യക്തിയും സ്വന്തം ചെയ്തികള്‍ വിലയിരുത്തട്ടെ. അപ്പോള്‍ അഭിമാനിക്കാനുള്ള വക അവനില്‍ത്തന്നെയായിരിക്കും, മറ്റുള്ളവരിലായിരിക്കുകയില്ല. 5എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാവൂ.

6അള്ളാഹുവിൻറെ കലാം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ല വസ്തുക്കളുടെയും പങ്ക് തന്റെ ഉസ്താദിനു നല്‍കണം. 7നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; അള്ളാഹുവിനെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും. 8എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ ജഡത്തില്‍ നിന്ന് നാശം കൊയ്‌തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവില്‍ നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും. 9നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പു തോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പു തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം. 10ആകയാല്‍, നമുക്ക് അവസരം ലഭിച്ചിരിക്കുന്നതു കൊണ്ട് സകല മനുഷ്യര്‍ക്കും, പ്രത്യേകിച്ച്, ഈമാൻ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക്, നന്‍മ ചെയ്യാം.

അന്തിമ നിര്‍ദേശങ്ങള്‍

11എന്റെ സ്വന്തം കൈപ്പടയില്‍ എത്ര വലിയ അക്ഷരങ്ങളിലാണ് ഞാന്‍ എഴുതിയിരിക്കുന്നതെന്നു നോക്കൂ! 12ശാരീരികമായ ബാഹ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ് ചേലാകര്‍മത്തിനു നിങ്ങളെ നിര്‍ബന്ധിക്കുന്നത്. ഈസാ അൽ മസീഹിന്റെ കുരിശിനെ പ്രതി പീഡിപ്പിക്കപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. 13എന്തെന്നാല്‍, ചേലാകർമ്മം സ്വീകരിച്ച അവര്‍പോലും ശരീഅത്ത് അനുസരിക്കുന്നില്ല. എന്നാല്‍, നിങ്ങളുടെ ശരീരത്തെക്കുറിച്ച് അവര്‍ക്ക് മേന്‍മ ഭാവിക്കാന്‍ കഴിയേണ്ടതിനു നിങ്ങളും ചേലാകർമം ചെയ്തവരായിക്കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. 14നമ്മുടെ ഈസാ അൽ മസീഹിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്‍മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ. അവനെ പ്രതി ഈ ദുനിയാ എനിക്കും ഞാന്‍ ഈദുനിയാവിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. 15ചേലാകര്‍മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോകാര്യമില്ല. പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം. 16ഈ ശരീഅത്ത് അനുസരിച്ച് വ്യാപരിക്കുന്ന എല്ലാവര്‍ക്കും, അതായത്, അള്ളാഹുവിന്റെ ഇസ്രായേലിന് സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ.

17ഇനിമേല്‍ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്. എന്തെന്നാല്‍, ഞാന്‍ എന്റെ ശരീരത്തില്‍ ഈസാ അൽ മസീഹിന്റെ അടയാളങ്ങള്‍ ധരിക്കുന്നു.

18സഹോദരരേ, നമ്മുടെ ഈസാ അൽ മസീഹിന്റെ ഫദുലുള്ളാഹി നിങ്ങളുടെ ആത്മാവിനോടു കൂടെ ഉണ്ടായിരിക്കട്ടെ. ആമേന്‍.


Footnotes